ലക്‌നൗ: ഉത്തർപ്രദേശിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചവരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് പോലീസ്. 2000 പേരെയാണ് യുപി പോലീസ് അറസ്റ്റ് ചെയ്തത്. അഗ്നിപഥിന്റെയും, പ്രവാചകനിന്ദയുടെ പേരിലും കലാപം നടത്താൻ ശ്രമിച്ചവരാണ് അറസ്റ്റിലായിട്ടുള്ളത്.
2000 ത്തിൽ 1562 പേർ അഗ്നിപഥിന്റെ പേരിൽ സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാൻ ശ്രമിച്ചവരാണ്. ഇതിൽ 535 പേർ ജൗൻപൂരിൽ നിന്നും 222 പേർ ബല്ലിയയിൽ നിന്നും 210 പേർ ചന്ദൗലിയിൽ നിന്നുള്ളവരുമാണ്. അഗ്നിപഥിന്റെ പേരിൽ കലാപം നടത്തിയതിന് 29 ജില്ലകളിലായി 82 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
424 പേർ മുൻ ബിജെപി വക്താവ് നൂപുർ ശർമ്മ പ്രവാചക നിന്ദ നടത്തിയെന്ന പേരിൽ കലാപം നടത്താൻ ശ്രമിച്ചതിനാണ് അറസ്റ്റിലായത്. കാൺപൂർ, ഫിറോസാബാദ്, അലിഗഡ്, ഹത്രാസ്, മൊറാദാബാദ്, അംബേദ്കർ നഗർ, ഖേരി, ജലൗൻ, സഹരൻപൂർ, പ്രയാഗ്‌രാജ് എന്നിവിടങ്ങളിലാണ് കലാപം ഉണ്ടായത്. പത്ത് ജില്ലകളിലായി 20 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഈ മാസം 17 നായിരുന്നു ഉത്തർപ്രദേശിൽ അഗ്നിപഥിന്റെ പേരിൽ കലാപശ്രമം നടന്നത്. തെരുവുകളിൽ വ്യാപക ആക്രമണം അഴിച്ചുവിട്ട കലാപകാരികൾ തീവണ്ടികളും തീവെച്ച് നശിപ്പിച്ചു. ജൂൺ മൂന്നിനായിരുന്നു പ്രവാചക നിന്ദയുടെ പേരിൽ ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ കലാപത്തിന് ശ്രമമുണ്ടായത്.
Comments