കോഴിക്കോട്: ബാലുശ്ശേരി ആൾക്കൂട്ട ആക്രമണക്കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിന്റെ എഫ്‌ഐആറിൽ മാറ്റം വരുത്തി പോലീസ്. വധശ്രമം കൂടി എഫ്‌ഐആറിൽ വരുത്തി. ജിഷ്ണുവിനെ അതിക്രൂരമായി മർദ്ദിച്ച ശേഷം വെള്ളത്തിൽ മുക്കുന്നത് അടക്കമുള്ള കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വന്ന സാഹചര്യത്തിലാണ് നീക്കം. നരഹത്യ അടക്കമുള്ള വകുപ്പുകളാണ് ആദ്യം പോലീസ് എഫ്‌ഐആറിൽ ചേർത്തിരുന്നത്.
ജിഷ്ണുവിനെ ക്രൂരമായി മർദ്ദിച്ച ശേഷം വെള്ളത്തിൽ മുക്കുന്ന ദൃശ്യങ്ങളാണ് ഇന്നലെ പുറത്തുവന്നത്. ഒളിവിൽ കഴിയുന്ന എസ്ഡിപിഐ നേതാക്കളിൽ ഒരാളാണ് ക്രൂരകൃത്യത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. നിലവിൽ ആറ് പേരാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്. 30തോളം പേരടങ്ങുന്ന സംഘമാണ് ജിഷ്ണുവിനെ മർദ്ദിച്ചത്. ഫ്ളക്സ് കീറി എന്ന് ആരോപിച്ചാണ് യുവാവിനെ ആൾക്കൂട്ട വിചാരണ നടത്തിയത്. പല തവണ വെള്ളത്തിൽ മുക്കിയെന്നും, തുടർന്ന് റോഡിലെത്തിച്ച് വീണ്ടും മർദിച്ചെന്നും ജിഷ്ണു പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജിഷ്ണുവിന്റെ മൊഴിയെടുത്ത ശേഷമാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ജിഷ്ണുവിനെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിച്ചു, ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു എന്നീ കുറ്റങ്ങൾ പ്രതികൾക്ക് മേൽ ചുമത്തിയിട്ടുണ്ട്.
Comments