കൊച്ചി: സിനിമാ താരം അംബികാ റാവു അന്തരിച്ചു. തിങ്കളാഴ്ച രാത്രി 10.30ഓടെയായിരുന്നു അന്ത്യം. മലയാള സിനിമാ മേഖലയിൽ നടിയായും സഹസംവിധായകയായും അംബിക പ്രവർത്തിച്ചിട്ടുണ്ട്.
വൃക്ക തകരാറിലായതിനെ തുടർന്ന് രണ്ട് വർഷക്കാലമായി ചികിത്സയിലായിരുന്നു. കഴിഞ്ഞയിടെ കൊറോണ ബാധിച്ചതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശേഷം ഇന്നലെ രാത്രി ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത കൃഷ്ണ ഗോപാലകൃഷ്ണ എന്ന ചിത്രത്തിലൂടെയായിരുന്നു അംബിക വെള്ളിത്തിരയുടെ ഭാഗമായത്. സിനിമയുടെ സഹസംവിധായികയായിട്ടായിരുന്നു തുടക്കം. അതിന് ശേഷം തൊമ്മനും മക്കളും, സോൾട്ട് ആൻഡ് പെപ്പർ, രാജമാണിക്യം എന്നീ ചിത്രങ്ങളുടെയും സഹസംവിധായികയായിട്ടുണ്ട്. വൈറസ്, കുമ്പളങ്ങി നൈറ്റ്‌സ്, മീശമാധവൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. ഏകദേശം ഇരുപത് വർഷക്കാലമായി മലയാള സിനിമ മേഖലയിൽ സജീവമായിരുന്നു.
തൃശൂരിൽ തിരുവമ്പാടി ക്ഷേത്രത്തിന് സമീപം രാമേശ്വര ഭവനിലായിരുന്നു അംബിക താമിസിച്ചിരുന്നത്. രാഹുൽ, സോഹൻ എന്നീ രണ്ട് മക്കളുണ്ട്.














