കൊച്ചി: കെ.ബി ഗണേഷ് കുമാർ എംഎൽഎക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടൻ ഷമ്മി തിലകൻ. ഗണേഷ് കുമാർ തനിക്കെതിരെ നടത്തിയ പ്രസ്താവന അസംബന്ധമാണെന്നും എന്ത് അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിക്കുന്നതെന്നും ഷമ്മി തിലകൻ ചോദിച്ചു. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി ഷമ്മിക്കെതിരെ നടപടിയെടുക്കാൻ അമ്മ സംഘടന തീരുമാനിച്ചതിന് പിന്നാലെയാണ് ഷമ്മിയുടെ പ്രതികരണം.
അമ്മയുടെ ഫണ്ട് ഉപയോഗിച്ച് പത്തനാപുരം മണ്ഡലത്തിൽ രണ്ട് സ്ത്രീകൾക്ക് ഗണേഷ് കുമാർ വീട് നിർമ്മിച്ച് നൽകിയെന്നും മണ്ഡലത്തിൽ വികസനം നടത്തേണ്ടത് സ്വന്തം എംഎൽഎ ഫണ്ട് ഉപയോഗിച്ചാണെന്നുമുള്ള ഗുരുതര ആരോപണങ്ങളും ഗണേഷിനെതിരെ ഷമ്മി തിലകൻ ഉയർത്തി.
”തന്നെ കൊണ്ട് നാട്ടുകാർക്ക് ശല്യമാണെന്നാണ് ഗണേഷ് കുമാർ പറഞ്ഞത്. എന്തടിസ്ഥാനത്തിലാണ് തനിക്കെതിരെ അസംബന്ധമായ പ്രസ്താവന നടത്തുന്നത്? ഗണേഷിന്റെ ബന്ധുവായ ഡിവൈഎസ്പിയാണ് തനിക്കെതിരെ കള്ള കേസുകൾ എടുക്കുകയും കള്ളക്കഥ ഗണേഷിന് പറഞ്ഞ് കൊടുക്കുകയും ചെയ്തത്. താൻ പോരാടുന്നത് അനീതിക്കെതിരെയാണ്.” അച്ഛൻ തിലകനോട് കാണിച്ചത് തന്നെയാണ് അമ്മ സംഘടന തന്നോട് കാണിക്കുന്നതെന്നും ഷമ്മി തിലകൻ പറഞ്ഞു.
”അമ്മ മാഫിയാ സംഘമാണെന്ന് ഗണേഷ് കുമാർ തന്നെയാണ് പറഞ്ഞത്. അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവരാണ് അമ്മ സംഘടനയിൽ ഉള്ളവരെന്ന് പറഞ്ഞതും ഗണേഷ് കുമാറാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കെയായിരുന്നു അമ്മയിലെ അംഗങ്ങൾക്ക് കൈനീട്ടം പ്രഖ്യാപിച്ചത്. അത് തെരഞ്ഞെടുപ്പിൽ സ്വാധീനിക്കാനായിരുന്നു.” ഷമ്മി തിലകൻ ആരോപിച്ചു.
താൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കാം. പക്ഷേ ഇല്ലാത്തത് പറഞ്ഞാൽ മറുപടി ഇനി ഇപ്രകാരമാകില്ലെന്നും തന്നെ ചൊറിഞ്ഞാൽ താൻ കയറി മാന്തുമെന്നും ഷമ്മി തിലകൻ പ്രതികരിച്ചു.
അമ്മയുടെ നിയമാവലി അനുസരിച്ച് മറ്റ് സംഘടനയുടെ ഭാരവാഹിത്വം വഹിക്കുന്നയാൾ അമ്മയുടെ നേതൃസ്ഥാനത്ത് വരാൻ പാടില്ലെന്നാണ്. എന്നാൽ ഗണേഷ് ഇത് പാലിച്ചിട്ടില്ല. ആത്മയുടെ ഭാരവാഹിയായ ഗണേഷ് കുമാർ അമ്മയുടെ നേതാവായി നിന്നു. അമ്മ സംഘടന നികുതി വെട്ടിപ്പും നടത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഹൈക്കോടതിയിൽ കേസ് നടക്കുകയാണ്. ദൃശ്യങ്ങൾ പുറത്തുവിട്ടുവെന്ന സംഭവത്തിൽ താൻ നൽകിയ വിശദീകരണം തൃപ്തികരമല്ലാത്തത് എന്തുകൊണ്ടാണെന്ന് ഇതുവരെ അറിയിച്ചിട്ടില്ല. അമ്മ ജനറൽ ബോഡിയുടെ ദൃശ്യങ്ങൾ താൻ എവിടെ എങ്കിലും പോസ്റ്റ് ചെയ്തുവെന്ന് തെളിയിച്ചാൽ തല പാതി മുണ്ഡനം ചെയ്യാമെന്നും ഷമ്മി തിലകൻ പറഞ്ഞു.
Comments