തിരുവനന്തപുരം: കുടുംബത്തിനെതിരായ കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടന്റെ ആരോപണത്തിൽ പ്രകോപിതനായി മുഖ്യമന്ത്രി. വീട്ടിൽ ഇരിക്കുന്നവരെ പറ്റി അസംബന്ധം പറയരുതെന്ന ആരോപണങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. തന്നെ തട്ടിക്കളയാമെന്നാണ് മാത്യു കുഴൽനാടൻ വിചാരിക്കുന്നത്. അതിന് വേറെ ആളെ നോക്കുന്നതാണ് നല്ലതെന്നും പിണറായി വിജയൻ പറഞ്ഞു.
മകളെപ്പറ്റി പറഞ്ഞാൽ താൻ കിടുങ്ങി പോകുമെന്ന് ആരും വിചാരിക്കണ്ട. പച്ചക്കള്ളമാണ പ്രതിപക്ഷം ആരോപിക്കുന്നത്. പിഡബ്ലുസി ഡയറക്ടർ തന്റെ മകളുടെ മെന്ററല്ലെന്നും വീട്ടിലിരിക്കുന്നവരെപ്പറ്റി അസംബന്ധം പറയരുതെന്നും മുഖ്യമന്ത്രി മാത്യു കുഴൽനാടന് മറുപടി നൽകി. സത്യവിരുദ്ധമായ കാര്യങ്ങൾ പറയരുത്. അതൊക്കെ അങ്ങ് മനസ്സിൽ വെച്ചാൽ മതിയെന്ന് മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിൽ പറഞ്ഞു. പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി ശബ്ദം കടുപ്പിച്ചതോടെ പ്രതിപക്ഷ അംഗങ്ങൾ സഭയിൽ ബഹളം ഉയർത്തി.
രാഷ്‌ട്രീയ മുതലെടുപ്പ് നടത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. സ്വർണ്ണത്തട്ടിപ്പ് കേസിലെ പ്രതിയ്‌ക്കും കേന്ദ്ര ഏജൻസിയ്‌ക്കും ഇല്ലാത്ത വിശ്വാസ്യത ചാർത്തികൊടുക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും പിണറായി വിജയൻ സഭയിൽ ആരോപിച്ചു. രണ്ട് വർഷമായി അന്വേഷണ ഏജൻസികൾക്ക് കണ്ടെത്താൻ കഴിയാത്ത തെളിവുകളാണ് പ്രതിയും പ്രതിപക്ഷവും ഇപ്പോൾ തിരയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്കൊന്നുമല്ല മുഖ്യമന്ത്രി മറുപടി പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
Comments