കാസർകോട് : ഡോളർ കടത്തുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഉപ്പളയിൽ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ അബൂബക്കർ സിദ്ദിഖ് നേരിട്ടത് ക്രൂര പീഡനമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കാൽപാദത്തിലും ശരീരത്തിന്റെ പിൻഭാഗത്തുമേറ്റ മർദ്ദനത്തിൽ മാംസം നുറുങ്ങിയ നിലയിലായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. പേശികൾ അടികൊണ്ട് ചതഞ്ഞ് വെള്ളം പോലെ ആയിരുന്നു. ഇത്രയും ഭീകരമായ രീതിയിലുള്ള അക്രമം മുൻപ് കേട്ടിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
നാല് മണിക്കൂർ എടുത്താണ് പോസ്റ്റ് മോർട്ടം പൂർത്തിയാക്കിയത്. കാൽപാദത്തിലും പിൻഭാഗത്തുമേറ്റ അടിയുടെ കനത്ത ആഘാതം തലയിലേക്ക് എത്തിയുണ്ടായ ആഘാതമാണ് മരണ കാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ക്വട്ടേഷൻ സംഘങ്ങളിൽ ചിലർ രാജ്യം വിട്ടതായാണ് വിവരം. സംഘത്തിലെ പ്രധാനി റയീസും ഷാഫിയും യുഎഇയിലേക്ക് കടന്നു. ഇയാൾ തിങ്കളാഴ്ചയാണ് ദുബായിൽ എത്തിയത്.
പുത്തിഗെ മുഗു റോഡിലെ അബൂബക്കർ സിദ്ദീഖിനെ(31) കഴിഞ്ഞ ഞായറാഴ്ചയാണ് ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ദുബായിലേക്ക് കടത്താനായി ഉപ്പളയിലെ ക്വട്ടേഷൻ സംഘം ഏൽപ്പിച്ച അരക്കോടിയോളം രൂപ വിലവരുന്ന ഡോളർ കാണാതായതാണ് കൊലപാതകത്തിന് കാരണം. രഹസ്യമായി ഡോളർ തുന്നിപ്പിടിപ്പിച്ച ബാഗ് ദുബായിലെ ഏജന്റിനെ ഏൽപിച്ചുവെന്നാണ് സിദ്ദീഖ് പറഞ്ഞത്. എന്നാൽ പണം അവിടെ എത്തിയിട്ടില്ലെന്ന് ഏൽപ്പിച്ചവർ പറഞ്ഞു. ഇതോടെ ചർച്ചയ്‌ക്ക് എന്ന് പറഞ്ഞ് ദുബായിൽ നിന്നും വിളിച്ച് വരുത്തിയ ശേഷം ഇവർ സിദ്ദിഖിനെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
Comments