ന്യൂഡൽഹി : ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയ്ക്ക് പിന്തുണയുമായി വീണ്ടും ഡച്ച് എംപി ഗീർട്ട് വൈൽഡേഴ്സ് രംഗത്ത്. നൂപുർ ശർമ്മ ഒരു ഹീറോയാണെന്നും സത്യം പറഞ്ഞതിന് ഒരിക്കലും മാപ്പ് പറയരുതെന്നും വൈൽഡേഴ്സ് ട്വിറ്ററിൽ കുറിച്ചു. പ്രവാചക നിന്ദയാരോപിച്ച് നൂപുർ ശർമ്മയെ ആളുകൾ ആക്രമണത്തിന് ഇരയാക്കിയപ്പോഴും ഇവരെ പിന്തുണച്ചുകൊണ്ട് ഗീർട്ട് എത്തിയിരുന്നു.
‘ഇന്ത്യയ്‌ക്ക് ശരിഅത്ത് കോടതികൾ ഇല്ലെന്ന് ഞാൻ കരുതി. മുഹമ്മദിനെ കുറിച്ച് സത്യം പറഞ്ഞതിന് നൂപുർ ശർമ്മ ഒരിക്കലും മാപ്പ് പറയരുത്. ഉദയ്പൂരിൽ നടന്ന കൊലപാതകത്തിന് അവർ ഉത്തരവാദിയല്ല. തീവ്ര ജിഹാദി മുസ്ലീങ്ങളാണ് ഇതിനെല്ലാം ഉത്തരവാദി. നൂപൂർ ശർമ്മ ഒരു ഹീറോയാണ്,’ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഐ സപ്പോർട്ട് നൂപുർ ശർമ്മ എന്ന ഹാഷ്ടാഗോടെയാണ് ഡച്ച് എംപി ട്വീറ്റ് ചെയ്തത്.
പ്രവാചക നിന്ദയാരോപിച്ച് സുപ്രീം കോടതി നൂപുർ ശർമ്മയെ വിമർശിച്ചിരുന്നു. രാജ്യത്ത് നടന്ന ഇത്രയും ആക്രമണങ്ങളും ഉത്തരവാദി നൂപുർ ശർമ്മയാണെന്നും തന്റെ പരാമർശത്തിന് നൂപുർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണമന്നുമാണ് കോടതി പറഞ്ഞത്. ഉദയ്പൂർ കൊലപാതകത്തിന്റെ ഉത്തരവാദിത്വവും നൂപുർ ശർമ്മയ്‌ക്കാണെന്ന് കോടതി പരാമർശിച്ചിരുന്നു.
അസഹിഷ്ണുതയോട് ഒരിക്കലും സഹിഷ്ണുത കാണിക്കരുതെന്നും തീവ്രവാദികളിൽ നിന്ന് ഹിന്ദു മതത്തെ സംരക്ഷിക്കണമെന്നും നേരത്തെ ഡച്ച് എംപി ആവശ്യപ്പെട്ടിരുന്നു.ഇസ്ലാമിനെ പ്രീണിപ്പിക്കരുത്, അത് നിങ്ങളെ വലിയ പ്രശ്‌നങ്ങളിൽ കൊണ്ടെത്തിക്കും. ഹിന്ദുക്കളെ നൂറ് ശതമാനം സംരക്ഷിക്കുന്ന നേതാക്കളെ രാജ്യത്തിന് ആവശ്യമാണെന്നും എംപി ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.
Comments