തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഗൂഢാലോചന കേസിൽ മുൻ എംഎൽഎ പിസി ജോർജിനെ ഇന്ന് ചോദ്യം ചെയ്യും. തിരുവനന്തപുരം പോലീസ് ആണ് ചോദ്യം ചെയ്യുക. കെ.ടി ജലീൽ നൽകിയ പരാതിയിലാണ് പിസി ജോർജിനെതിരെ പോലീസ് ഗൂഢാലോചന കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കേസിലെ രണ്ടാം പ്രതിയാണ് പി സി ജോർജ്. പ്രത്യേക അന്വേഷണ സംഘം ക്രൈം ബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തിയാകും ചോദ്യം ചെയ്യുക. രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് പി.സി ജോർജിന് നൽകിയിരിക്കുന്ന നിർദ്ദേശം.
ഡോളർ കടത്തുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് നൽകിയ രഹസ്യമൊഴിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളാണുള്ളത്. മുഖ്യമന്ത്രി കറൻസിയും, ബിരിയാണി ചെമ്പിൽ ലോഹവും കടത്തിയെന്നായിരുന്നു സ്വപ്ന പോലീസിന് നൽകിയ മൊഴിയിൽ ഉണ്ടായിരുന്നത്. എന്നാൽ ഈ വെളിപ്പെടുത്തൽ മുഖ്യമന്ത്രിയ്‌ക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപിച്ചായിരുന്നു ജലീൽ പരാതി നൽകിയത്.
സ്വപ്ന സുരേഷും, പി സി ജോർജും ക്രൈം നന്ദകുമാറും നടത്തിയ ഗൂഢാലോചനയാണ് കേസിന് പിന്നിൽ എന്നാണ് കെ ടി ജലീൽ നൽകിയ പരാതിയിലുള്ളത്. കേസിൽ ആരോപണവിധേയരായ ഓരോരുത്തരെയും വിളിച്ച് ചോദ്യം ചെയ്യുകയാണ് അന്വേഷണ സംഘം. കേസിലെ ഒന്നാം പ്രതി സ്വപ്‌ന സുരേഷ് ആണ്.
കേസിൽ സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ടെങ്കിലും സ്വർണക്കടത്ത് കേസിൽ ഇഡിചോദ്യം ചെയ്യുന്നതിനാൽ പോലീസിന് മുൻപിൽ ഹാജരാകാൻ കഴിഞ്ഞിട്ടില്ല. ഇതിനിടെ കഴിഞ്ഞ ദിവസം സ്വപ്ന ജോലി ചെയ്യുന്ന എച്ച്ആർഡിഎസിലെ ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു. അതേസമയം ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന നൽകിയ ഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും.
Comments