ന്യൂഡൽഹി : മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയ്‌ക്കെതിരെ അന്വേഷണമോ വിചാരണയോ കൂടാതെ പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ സുപ്രീം കോടതിയെ വിമർശിച്ച് റിട്ട. ഡൽഹി ഹൈക്കോടതി ജഡ്ജി എസ്എൻ ധിംഗ്ര. ജഡ്ജിക്ക് ഇത്രമാത്രം പ്രസംഗിക്കാമെങ്കിൽ അവർക്ക് രാഷ്‌ട്രീയ പ്രവർത്തനത്തിന് പോകാമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. കോടതിയുടെ വാക്കാലുള്ള അഭിപ്രായങ്ങൾ എന്തുകൊണ്ട് രേഖാമൂലമുള്ള ഉത്തരവിൽ ഉൾപ്പെടുത്തിയില്ല എന്നും എസ്എൻ ധിംഗ്ര ചോദിച്ചു.
ഭരണകക്ഷിയിലെ അംഗമെന്ന നിലയിൽ നൂപുർ ശർമ്മയ്‌ക്ക് ഉയർന്ന അധികാരമുണ്ടെന്നും അവർ അശ്രദ്ധയോടെയാണ് അഭിപ്രായങ്ങൾ പ്രകടിപ്പിച്ചത് എന്നുമാണ് സുപ്രീം കോടതി പറഞ്ഞത്. എന്നാൽ കോടതിയ്‌ക്കും ഇതേ കാര്യങ്ങൾ ബാധകമാണ്. ഒരു അന്വേഷണവുമില്ലാതെ സുപ്രീം കോടതിക്ക് ആരെയും കുറ്റക്കാരനാക്കാൻ കഴിയില്ല. എഫ്ഐആറുകൾ കൈമാറുന്നതിന് വേണ്ടി മാത്രമാണ് കേസ് സുപ്രീം കോടതിയിൽ വെച്ചത്, അല്ലാതെ അവർക്കെതിരായ കുറ്റങ്ങൾ തെളിയിക്കാനല്ല. സുപ്രീം കോടതിക്ക് എങ്ങനെയാണ് ഇത്തരം വാക്കാലുള്ള നിരീക്ഷണങ്ങൾ നടത്താൻ കഴിയുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതിക്ക് ധൈര്യമുണ്ടായിരുന്നെങ്കിൽ വാക്കാലുള്ള അഭിപ്രായങ്ങൾ രേഖാമൂലമുള്ള ഉത്തരവിൽ ഉൾപ്പെടുത്തുമായിരുന്നു. സുപ്രീം കോടതി ഉത്തരവിൽ ഹർജി പിൻവലിച്ചെന്ന് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അത് എന്തുകൊണ്ടാണ്? കേസിൽ ഒരു വിചാരണയും കൂടാതെ ഒരാളെ കുറ്റക്കാരിയായി കണക്കാക്കുന്നത് എങ്ങനെ ന്യായമാകും. സ്വയം ഒരു പ്രോസിക്യൂട്ടർ ആകുകയും കുറ്റാരോപിതയ്‌ക്കെതിരെ സ്വയം കുറ്റം ചുമത്തുകയും, വിധി പ്രഖ്യാപിക്കുകയും ചെയ്യാൻ എങ്ങനെ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു.
സുപ്രീം കോടതിക്ക് അധികാരമുണ്ടെന്നും കോടതിയെ ആർക്കും തടയാനാകില്ലെന്നുമുള്ള തെറ്റായ സന്ദേശമാണ് ഈ പ്രവൃത്തിയിലൂടെ നീതിന്യായ കോടതി ജനങ്ങൾക്ക് നൽകുന്നത്. നൂപുർ ശർമ്മ ആക്ഷേപകരമായ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ, അത് പരിശോധിക്കേണ്ടത് കീഴ്‌കോടതികളുടെ ജോലിയാണ്. അവരുടെ പരാമർശം തെറ്റാണെന്ന് തെളിഞ്ഞാൽ വിചാരണക്കോടതി അവരെ ശിക്ഷിക്കും. എന്നാൽ ഈ കേസിൽ സുപ്രീം കോടതി അഭിപ്രായങ്ങൾ നിരത്തുകയും, ടിവി സംവാദത്തിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അയാൾ കുറ്റക്കാരനാണെന്നും രാജ്യത്തോട് മാപ്പ് പറയണമെന്നും പ്രസ്താവിക്കുകയുമാണ് ചെയ്തിരിക്കുന്നത്. ചില ടെലിവിഷൻ ചർച്ചകളുടെ ഭാഗമെന്ന പോലെ സുപ്രീം കോടതി സംസാരിക്കേണ്ട ആവശ്യമില്ല, രാഷ്‌ട്രീയ പ്രസംഗങ്ങൾ നടത്തേണ്ടതില്ല. സുപ്രീം കോടതി പറഞ്ഞ കാര്യങ്ങളെല്ലാം തെറ്റാണെന്നും താൻ അതിനോട് ഒട്ടും യോജിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments