മുംബൈ: മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരെ രൂക്ഷ വിമർശനവുമായി പുതിയ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. ബാൽ താക്കറെയുടെ വോട്ടവകാശം കവർന്ന കോൺഗ്രസുകാർക്കൊപ്പം സർക്കാർ രൂപീകരിച്ച മകനാണ് ഉദ്ധവ്. ശിവസൈനികരുടെ ആത്മാഭിമാനം വീണ്ടെടുക്കാനാണ് താൻ മുഖ്യമന്ത്രി ആകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങൾ ശിവസൈനികരാണ്. ബാലാസാഹബിന്റെയും ആനന്ദ് ഡീഗെയുടെയും ശിവസൈനികരായി ഞങ്ങൾ എന്നും തുടരും. ബാലാ സാഹബിന്റെ വോട്ടവകാശം 6 വർഷത്തേക്ക് റദ്ദാക്കിയത് ആരാണെന്ന് നിങ്ങൾക്കെല്ലാം അറിയാമല്ലോ? അവരോടൊപ്പം ഹിന്ദുത്വത്തെയും പൈതൃകത്തെയും വഞ്ചിച്ച് കൂട്ടുകൂടിയത് ആരാണെന്നും നിങ്ങൾക്ക് അറിയാമല്ലോ? കോൺഗ്രസിനെയും ഉദ്ധവിനെയും വിമർശിച്ച് അദ്ദേഹം സഭയിൽ പറഞ്ഞു.
മഹാ വികാസ് അഖാഡി സർക്കാരിൽ മുഖ്യമന്ത്രി ആകാൻ തനിക്കും ക്ഷണമുണ്ടായിരുന്നു. പിന്നീട് അജിത് പവാറാണ് ഉദ്ധവ് താക്കറെ ആയിരിക്കും മുഖ്യമന്ത്രി എന്ന് പറഞ്ഞത്. അന്ന്, തീരുമാനങ്ങൾ എല്ലാം അദ്ദേഹത്തിന് വിട്ടു കൊടുത്തു. അധികാര മോഹം ഒരിക്കലും ഉണ്ടായിട്ടില്ല. എന്നാൽ, പിന്നീട് രാഷ്‌ട്രീയപരമായും ആശയപരമായും ആത്മാഭിമാനത്തിന് മുറിവേൽക്കുന്ന സംഭവങ്ങൾ ഉണ്ടായി. ബാലാസാഹബ് മനസ്സിൽ ഉറപ്പിച്ചു തന്ന ആദർശത്തിന് വേണ്ടിയാണ് താൻ എന്നും നിലകൊണ്ടിട്ടുള്ളതെന്നും, വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചതിന് ശേഷം ഏകനാഥ് ഷിൻഡെ നിയമസഭയിൽ വ്യക്തമാക്കി.
ഇന്ന് നടന്ന വിശ്വാസ വോട്ടെടുപ്പിൽ, സഭയിൽ 164 വോട്ടുകൾ നേടിയാണ് ഷിൻഡെ സർക്കാർ ഭരണം ഉറപ്പിച്ചത്. കേവല ഭൂരിപക്ഷത്തെക്കാൾ ഇരട്ടിയിലധികം വോട്ടുകൾ നേടി ഷിൻഡെ സർക്കാർ ഉജ്ജ്വല വിജയം നേടുകയായിരുന്നു. 99 പ്രതിപക്ഷാംഗങ്ങളാണ് സർക്കാരിനെതിരെ വോട്ട് ചെയ്തത്. മൂന്ന് പേർ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു.
Comments