തിരുവനന്തപുരം: പാലക്കാട് തങ്കം ആശുപത്രിയ്‌ക്കെതിരെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നിർദേശം നൽകി. സംസ്ഥാനത്ത് ആദ്യമായാണ് ഒരാശുപത്രിയ്‌ക്കെതിരെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം ഉപയോഗിക്കുന്നത്. കളക്ടർ ചെയർമാനും ഡിഎംഒ വൈസ് ചെയർമാനുമായുള്ള ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റി സംഭവത്തെപ്പറ്റി കൃത്യമായി അന്വേഷിക്കാൻ മന്ത്രി നിർദേശം നൽകി. ചികിത്സാ പിഴവ് മൂലം രോഗികൾ തുടർച്ചയായി മരണമടയുന്നുവെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി.
അമ്മയും കുഞ്ഞും മരിച്ച് ദിവസങ്ങൾക്കുള്ളിലാണ് ഭിന്നശേഷിക്കാരിയായ യുവതി കൂടി ആശുപത്രിയിൽ ശസ്ത്രക്രിയയ്‌ക്കിടെ മരിച്ചത്. അനസ്‌തേഷ്യ നൽകുന്നതിലെ പിഴവാണ് മരണകാരണം എന്നാണ് കുടുംബം ആരോപിക്കുന്നത്. ഇന്നലെ രാത്രി ഏഴ് മണിക്ക് ശസ്ത്രക്രിയക്ക് പ്രവേശിപ്പിത്ത കാർത്തിക രാത്രി 9 മണിക്കാണ് മരിച്ചത്. ഹൃദയാഘാതം മൂലം മരണം സംഭവിച്ചു എന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.
അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ മൂന്ന് ഡോക്ടർമാർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ വിദഗ്ധ സമിതി റിപ്പോർട്ട് കിട്ടിയ ശേഷമേ തുടർ നടപടി ഉണ്ടാകൂ. എന്നാൽ മൂന്ന് മരണങ്ങളിലും തങ്ങളുടെ ഭാഗത്ത് നിന്ന് പിഴവുകൾ സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം.
Comments