തോക്കും കൂട്ടവെടിവെപ്പും അമേരിക്കയുടെ ഉറക്കം കെടുത്തി തുടങ്ങിയിട്ട് കാലം കുറെയായി.. തോക്കുനിയമത്തിൽ ബൈഡൻ ഭരണകൂടം നിയന്ത്രണമേർപ്പെടുത്തിയതിന് ശേഷവും കൂട്ടവെടിവെപ്പുകൾക്ക് കൂച്ചുവിലങ്ങിടാൻ കഴിഞ്ഞിട്ടില്ലെന്നത് ഈ അപകടത്തിന്റെ ആഴം വ്യക്തമാക്കുന്നു..
ഇതുവരെ വെടിവെപ്പുകളിൽ പതിനായിരത്തിലധികമാളുകൾ കൊല്ലപ്പെട്ടു.. കഴിഞ്ഞ ആറ് മാസത്തിനിടെ മാത്രം 309 വെടിവെപ്പുകൾ.. ഹൈലാൻഡ് പാർക്കിൽ കഴിഞ്ഞ ദിവസം നടന്ന സ്വാതന്ത്ര്യദിന പരേഡിൽ സംഭവിച്ച കൂട്ടവെടിവെപ്പിന്റെ നടുക്കത്തിൽ നിന്ന് ഷിക്കാഗോ നഗരം ഇതുവരെയും മുക്തി നേടിയിട്ടില്ല..
ആറ് പേരുടെ ജീവനെടുക്കുകയും 36 പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്ത ഹൈലാൻഡ് പാർക്ക് വെടിവെപ്പിലെ പ്രതിയെ പിടികൂടിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ആഹ്ലാദത്തോടെ ആരംഭിച്ച സ്വാതന്ത്ര്യദിന പരേഡിന് നേരെ 21-കാരനായ റോബർട്ട് കെട്ടിടത്തിന് മുകളിൽ നിന്ന് വെടിവെച്ചുവെന്നാണ് കണ്ടെത്തൽ. ഏകദേശം 70ഓളം തിരകളാണ് റോബർട്ട് പരേഡിന് നേരെ ഉതിർത്തത്.
തോക്കുനിയമത്തിൽ നിയന്ത്രണമേർപ്പെടുത്തിയതിന് ശേഷവും അമേരിക്കയെ വിറപ്പിക്കുകയാണ് കൂട്ടവെടിവെപ്പുകൾ. 2022 ഏഴാം മാസത്തിലേക്ക് കടക്കുമ്പോൾ രാജ്യത്ത് ഇതുവരെ 309 വെടിവെപ്പുകൾ ഉണ്ടായെന്നാണ് കണക്ക്. ഇവയിൽ ഹൈലാൻഡ് പാർക്കിലെ വെടിവെപ്പ് ഈ വർഷം സംഭവിക്കുന്ന 15-ാമത് കൂട്ടവെടിവെപ്പായിരുന്നു. അതേസമയം അവധിദിനമുണ്ടാകുന്ന 11-ാമത്തെ ആക്രമണമാണ് ഹൈലാൻഡ് പാർക്ക് വെടിവെയ്പ്പ്.
ഇത്തരം വെടിവെപ്പുകളിൽ ഇതുവരെ 10,072 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. അബദ്ധത്തിൽ തോക്കെടുത്ത് വെടിവെച്ചതിനെ തുടർന്ന് കൊല്ലപ്പെട്ടവർ ഉൾപ്പെടെയുള്ളവരുടെ കണക്കാണിത്.
നാലോ അതിലധികമോ ആളുകൾ വെടിവെപ്പിൽ കൊല്ലപ്പെടുമ്പോഴാണ് അവയെ കൂട്ടവെടിവെപ്പായി കണക്കാക്കുന്നത്. 2022 ആരംഭിച്ച് 185 ദിവസങ്ങൾ പിന്നിടുമ്പോൾ പതിനൊന്നോളം ആക്രമണങ്ങളാണ് ഇത്തരത്തിൽ സംഭവിച്ചത്. ശരാശരി ആക്രമണങ്ങളുടെ നിരക്ക് പരിശോധിക്കുമ്പോൾ കഴിഞ്ഞ വർഷത്തേക്കാൾ റെക്കോർഡ് വർധനയാണ് അമേരിക്കയിലെ വെടിവെപ്പുകളുടെ എണ്ണത്തിൽ സംഭവിക്കുകയെന്നാണ് സൂചന.
2021-ൽ 692 വെടിവെപ്പുകൾ രേഖപ്പെടുത്തിയപ്പോൾ ഈ വർഷം പകുതിയോടെ തന്നെ 309 ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ വർഷം നടന്ന വെടിവെപ്പുകളിൽ ഏറ്റവും മാരകമായത് ടെക്സാസിലെ സ്‌കൂളിൽ നടന്ന കൂട്ട വെടിവെപ്പായിരുന്നു. 19 കുട്ടികളും രണ്ട് അദ്ധ്യാപകരും ഈ വെടിവെപ്പിൽ കൊല്ലപ്പെട്ടു.
ജനുവരി 23നായിരുന്നു ഈ വർഷത്തെ ആദ്യ കൂട്ടവെടിവെപ്പ് നടക്കുന്നത്. കവർച്ചാ ശ്രമത്തിനിടെ 34-കാരനായ മോഷ്ടാവ് നടത്തിയ വെടിവെപ്പിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നു. ശേഷം ഏപ്രിൽ മൂന്നിന് നിശാപാർട്ടിക്കിടെ വെടിവെപ്പ്.. അവിടെയും ആറ് പേർ തോക്കിനിരയായി. പിന്നീട് മെയ് 14ന്.. ഒരു കൗമാരക്കാരന്റെ അതിക്രമത്തിൽ സൂപ്പർമാർക്കറ്റിലെത്തിയ പത്ത് പേർക്കും ജീവൻ നഷ്ടപ്പെട്ടു. അതേമാസം 24നായിരുന്നു ടെക്‌സാസാസിലെ സ്‌കൂളിൽ നടന്ന മനഃസാക്ഷിയെ നടുക്കിയ കൂട്ടവെടിവെപ്പ്.
ജൂൺ ഒന്നിന് ആശുപത്രിയിൽ നടന്ന വെടിവെപ്പിൽ ഡോക്ടറടക്കം നാല് പേരും കൊല്ലപ്പെട്ടു. ഏറ്റവുമൊടുവിൽ ആറ് പേരുടെ ജീവനെടുത്ത ഹൈലാൻഡ് പാർക്ക് കൂട്ടവെടിവെപ്പ്.. കുട്ടികളുൾപ്പെടെ മൂന്ന് ഡസനിലധികമാളുകൾക്ക് പരിക്കേറ്റതിന്റെ നീറ്റൽ ഇനിയും മാറിയിട്ടില്ല.. ആയുധലോബികൾ വിജയം നേടുമ്പോൾ, അമേരിക്കയിൽ ചോരക്കറകൾ ഉണങ്ങുകയില്ലെന്ന് സാരം..
Comments