ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമവുമായി ബന്ധപ്പെട്ട് ചൈനീസ് ഫോൺ നിർമാണ കമ്പനിയായ വിവോയുടെ ഓഫീസുകളിൽ നടന്ന ഇഡിയുടെ റെയ്ഡിൽ പ്രതികരണവുമായി ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ്. തുടർച്ചയായ ഈ അന്വേഷണവും നടപടികളും ചൈനീസ് കമ്പനികളുടെ ദൈനംദിന ബിസിനസ് ഇടപാടുകളെ ബാധിക്കുമെന്ന് മാത്രമല്ല, ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ തുടർച്ചയായ റെയ്ഡ് മൂലം ചൈനീസ് കമ്പനികളുടെ നല്ലപേരിന് കളങ്കമുണ്ടാകുന്നുവെന്നും വക്താവ് വാങ് സിയോജിയാൻ പ്രതികരിച്ചു.
ജൂലൈ അഞ്ചിനായിരുന്നു രാജ്യത്തുടനീളമുള്ള വിവോ കമ്പനികളിൽ ഇഡി പരിശോധന നടത്തിയത്. ഡൽഹി, ഉത്തർപ്രദേശ്, മേഘാലയ, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലായി വിവോയുടെ 44 കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് നടത്തി. കുറഞ്ഞ വരുമാനം രേഖപ്പെടുത്തിയും വരുമാന നഷ്ടമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയും കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. നികുതി വെട്ടിച്ച പണം വിദേശ നിക്ഷേപത്തിന് ഉപയോഗിച്ചതായും ഇന്റലിജൻസിന് വിവരം ലഭിച്ചിരുന്നു.
ചൈനീസ് സ്മാർട്ട്ഫോൺ നിർമാണ കമ്പനിക്കെതിരായി ഇഡി അന്വേഷണം ശക്തമാക്കിയതിന് പിന്നാലെ വിവോ ഡയറക്ടർമാരായ ഷെങ്ഷെൻ ഔയും ഷാങ് ജിയും ഇന്ത്യയിൽ നിന്ന് ഒളിച്ചോടിയെന്നും സൂചനയുണ്ട്. ഇതാദ്യമായല്ല ഇന്ത്യയിൽ ചൈനയുടെ ഉടമസ്ഥതയിലുള്ള കമ്പനികളിൽ ഇഡി റെയ്ഡുകൾ നടത്തുന്നത്. നേരത്തെ ചൈനീസ് ടെലികോം കമ്പനിയായ ഹുവാവേയുടെ ഓഫീസുകളിൽ ഇഡി പരിശോധന നടത്തിയിരുന്നു. ഇന്ത്യയിലെ ഷവോമി കമ്പനികളിൽ നടത്തിയ റെയ്ഡിൽ നിന്നും 5,551.27 കോടി രൂപ പിടിച്ചെടുത്തിട്ടുമുണ്ട്.
Comments