കുറച്ചുനാളുകൾക്ക് മുൻപ് ജനംടിവി ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. ഒരു അരുമനായയെ കാണാതായതും കണ്ടുപിടിച്ചു തരുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നൽകുമെന്നുമുളള പത്ര പരസ്യം കണ്ടാണ് ജനംടിവി ഓൺലൈൻ ഡോക്ടർ ആനന്ദ് ഗോപിനാഥിന്റെ വീട്ടിൽ നേരിട്ട് എത്തിയത്.
ഇപ്പോഴിതാ 24 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ പാലാരിവട്ടം സ്വദേശിയായ ഡോക്ടർ ആനന്ദ് ഗോപിനാഥിന് തന്റെ വളർത്തുനായയെ തിരിച്ചുകിട്ടിയിരിക്കുകയാണ്. മാംഗോ എന്ന് പേരുള്ള കോംബൈ ബ്രീഡിൽപ്പെട്ട അഞ്ചുമാസം പ്രായമുള്ള നായക്കുട്ടിയെ ജൂൺ 12 നായിരുന്നു കാണാതായത്. അന്ന് മുതൽ നായ്‌ക്കുട്ടിയെ തിരികെ ലഭിക്കാൻ നേർച്ചയും വഴിപാടും നടത്തി കാത്തിരിക്കുകയായിരുന്നു ഡോക്ടർ.
വീട്ടുവളപ്പിൽ നിന്ന് കാണാതായ നായ്‌ക്കുട്ടിയെ കണ്ടെത്തി തരുന്നവർക്ക് ഒരു ലക്ഷം രൂപ സമ്മാനമായി നൽകുമെന്ന് പത്രപരസ്യം നൽകുകയും ചെയ്തു. സോഷ്യൽ മീഡിയകളിൽ ഒന്നും സജീവമല്ലാത്ത ഡോക്ടർക്ക് ആകെയുളള ആശ്വാസമായിരുന്നു വീട്ടിൽ വളർത്തുന്ന നായകൾ. തന്റെ അരുമയായ നായ്‌ക്കുട്ടിയെ വിട്ടുപിരിയാൻ കഴിയാത്തതിനാൽ മാംഗോയെ തിരികെ ലഭിക്കാൻ ഏതറ്റം വരെയും പോകുമെന്ന നിലപാടിലായിരുന്നു ഡോക്ടർ.
ചൊവ്വാഴ്ചയാണ് നായയെ കിട്ടിയെന്ന് അറിയിച്ച് ഒരു ഫോൺകോൾ വരുന്നത്. മുൻപും ഇതുപോലെ ധാരാളം കോളുകൾ ലഭിച്ചിരുന്നതിനാൽ സംശയത്തോടെയാണ് പോയതെന്ന് ഡോക്ടർ പറയുന്നു. നായയെ കണ്ടെത്തിയതോടെ പരസ്യത്തിൽ വാഗ്ദാനം ചെയ്തിരുന്നു സമ്മാനവും ഡോക്ടർ നൽകി. നായയെ കണ്ടെത്തി നൽകിയതിനുളള നന്ദിയായിട്ടാണ് താൻ ആ സമ്മാനം നൽകിയതെന്നാണ് ഡോക്ടറുടെ അഭിപ്രായം.
നായയെ കാണാതെ പോയതുമായി ബന്ധപ്പെട്ട ജനംടിവിയുടെ വീഡിയോ നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തിരുന്നു. അതിനും ഡോക്ടർ ആനന്ദ് ഗോപിനാഥ് നന്ദി പറഞ്ഞു.
Comments