തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ മാപ്പ് പറയാത്ത സജി ചെറിയാനെതിരെ കേന്ദ്രമന്ത്രി വി.മുരളീധരൻ. പ്രസംഗത്തിൽ മാപ്പ് പറയാത്ത സജി ചെറിയാനും സംഭവത്തിൽ മൗനം നടിക്കുന്ന മുഖ്യമന്ത്രിയും സിപിഎമ്മിന്റെ യഥാർത്ഥ സ്വഭാവം വ്യക്തമാക്കുന്നുവെന്ന് മുരളീധരൻ പറഞ്ഞു. ഇരുവരും സിപിഎമ്മിന്റെ ഭരണഘടനാ സ്നേഹത്തിന്റെ കാപട്യമാണ് വെളിപ്പെടുത്തുന്നത്.
ഭരണഘടന നിയമ പുസ്തകം മാത്രമല്ല, ജീവിതത്തിന്റെ ചാലകശക്തിയാണെന്നും കാലഘട്ടത്തിന്റെ ആത്മാവാണെന്നും റിപ്പബ്ലിക് ദിന സന്ദേശമെഴുതുന്ന വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ മുഖ്യമന്ത്രി സജി ചെറിയാനെ പിന്തുണയ്ക്കുന്നതാണോ വൈരുധ്യാത്മിക ഭൗതികവാദം എന്നും മുരളീധരൻ പരഹസിക്കുന്നു.
ഭരണഘടനയോട് തെല്ലെങ്കിലും കൂറുണ്ടെങ്കിൽ സജി ചെറിയാൻ പൊതുസമൂഹത്തിന് മുമ്പിൽ മാപ്പ് പറയണമെന്ന് പിണറായി വിജയനും സീതാറാം യച്ചൂരിയും ആവശ്യപ്പെടുമായിരുന്നുവെന്ന് മുരളീധരൻ പറഞ്ഞു. ഭരണഘടനയ്ക്ക് പോറൽ ഉണ്ടാക്കുന്നവരും അവരെ സംരക്ഷിക്കുന്നവരും ജനാധിപത്യമുള്ള ഇടങ്ങളിൽ നിന്ന് മാറി നിൽക്കണം. ഇന്ത്യൻ ഭരണഘടനയോട് കാട്ടിയത് വ്യാജമായ കൂറെന്ന് വിളിച്ചു പറഞ്ഞ സജി ചെറിയാന് നിയമസഭയിൽ കാലുകുത്താൻ യോഗ്യതയില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
Comments