മുംബൈ: നൂപുർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ കെമിസ്റ്റിനെ കൊലപ്പെടുത്തിയ ഇസ്ലാമിക തീവ്രവാദികൾ ഭീകരവാദ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിരുന്നതായി എൻഐഎ. പ്രതികൾക്കായി സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ കോടതി മുൻപാകെയായിരുന്നു എൻഐഎ അന്വേഷണത്തിലെ നിർണായക കണ്ടെത്തൽ വ്യക്തമാക്കിയത്. ഇവർക്ക് വ്യക്തിപരമായി കൊല്ലപ്പെട്ട ഉമേഷ് കോൽഹയോട് വിരോധമില്ലെന്നും എൻഐഎ അറിയിച്ചു.
മറ്റുള്ളവർക്കിടയിൽ ഭീതിയുളവാക്കുന്നതിന് വേണ്ടിയായിരുന്നു പ്രതികൾ ഉമേഷ് കോൽഹയെ കൊലപ്പെടുത്തിയത്. ഇവർക്ക് ഉമേഷുമായി വ്യക്തിവിരോധം ഉണ്ടായിരുന്നില്ല. പ്രതികൾ ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ ആളുകളെ ഭീകരവാദത്തിലേക്ക് ആകർഷിക്കുന്നതിന് വേണ്ടി കൂടിയാണ് കോൽഹയെ കൊലപ്പെടുത്തിയത്. മറ്റു പലരെയും ഇവർ ലക്ഷ്യമിട്ടിരുന്നു. ഇതിന് സമാനമായ കൊലപാതകമാണ് ഉദയ്പൂരിലും നടന്നതെന്നും എൻഐഎ കോടതിയിൽ വ്യക്തമാക്കി.
വ്യാഴാഴ്ചയാണ് എൻഐഎയുടെ കസ്റ്റഡി അപേക്ഷ കോടതി പരിഗണിച്ചത്. എൻഐഎയുടെ വാദങ്ങൾ അംഗീകരിച്ച കോടതി കേസിലെ ഏഴ് പ്രതികളെയും കസ്റ്റഡിയിൽ വിട്ടിരുന്നു. ജാമ്യാപേക്ഷയിൽ ശക്തമായ വാദങ്ങൾക്ക് ശേഷമായിരുന്നു കോടതി പ്രതികളെ കസ്റ്റഡിയിൽ വിടാൻ തീരുമാനിച്ചത്.
Comments