ന്യൂഡൽഹി: അഗ്നിപഥിനെതിരെ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരം നടത്തിയ പരാമർശത്തിൽ മറുപടിയുമായി ബിജെപി നേതാവ് കെ അണ്ണാമലൈ. യുവാക്കൾക്ക് തൊഴിലില്ലാത്തതിനാലാണ് ഇന്ത്യൻ എയർഫോഴ്‌സിലേക്ക് ഏഴര ലക്ഷത്തോളം അഗ്നിപഥ് അപേക്ഷകൾ വന്നതെന്നായിരുന്നു ചിദംബരത്തിന്റെ പരാമർശം. യുപിഎ ഭരണകാലത്ത് അരലക്ഷത്തിലധികം പട്ടാളക്കാർ സൈന്യത്തിൽ നിന്ന് സ്വമേധയാ പിരിഞ്ഞുപോയ സംഭവത്തെ ഓർമ്മിപ്പിച്ചാണ് ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ അണ്ണാമലൈ ഇതിന് മറുപടി നൽകിയത്.
കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ ഭരണകാലത്ത് സായുധ സേനാംഗങ്ങൾക്ക് നിരാശ തോന്നിയിരുന്നു. 2009നും 2013നും ഇടയിൽ 52,243 സൈനികർ പട്ടാള ജോലി ഉപേക്ഷിച്ചു. തുടർന്ന് ‘ആർമി ആസ് എ കരിയർ’ എന്ന പേരിൽ ഒരു കാമ്പയിൻ ആരംഭിക്കേണ്ട അവസ്ഥയായിരുന്നു യുപിഎ സർക്കാർ അഭിമുഖീകരിച്ചത്. എന്നാൽ ദേശീയ വികാരങ്ങൾ തകർക്കപ്പെട്ടുകഴിഞ്ഞാൽ പിന്നെ അവിടെ പ്രചാരണങ്ങൾ സഹായിക്കില്ലെന്നതായിരുന്നു വാസ്തവമെന്ന് കെ അണ്ണാമലൈ മറുപടി നൽകി.
നാല് വർഷത്തേക്ക് സൈനികരെ റിക്രൂട്ട് ചെയ്യുന്ന കേന്ദ്രസർക്കാർ പദ്ധതിയാണ് അഗ്നിപഥ്. ഇതുവഴി കര, നാവിക, വ്യോമ സേനകളിലേക്ക് 17.5 വയസ് മുതൽ 21 വയസ് വരെയുള്ള യുവാക്കളെ തിരഞ്ഞെടുക്കുന്നു. റിക്രൂട്ട് ചെയ്യപ്പെട്ട് നാല് വർഷത്തിന് ശേഷം ഇതിൽ 25 ശതമാനം പേർക്ക് തുടർനിയമനം നൽകും. പുറത്തിറങ്ങുന്നവർക്ക് വിവിധ കേന്ദ്ര-സംസ്ഥാന സേനകളിലേക്കും അർദ്ധസൈനിക വിഭാഗങ്ങളിലേക്കും നടക്കുന്ന റിക്രൂട്ട്മെന്റിൽ മുൻഗണന ലഭിക്കുന്നതാണ്. ജൂൺ 14നായിരുന്നു പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്.
Comments