കൊളംബോ: പൊതുജനം അക്രമാസക്തരായി തെരുവിലിറങ്ങിയതോടെ രാജി വെച്ച് ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ. പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് സർവകക്ഷി സർക്കാരിന് വഴിയൊരുക്കാൻ തയ്യാറാണെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ പാർട്ടി നേതാക്കളെ അറിയിക്കുകയായിരുന്നു.ഭരണഘടനയനുസരിച്ച് സ്പീക്കർ മഹിന്ദ യാപ അബേവർദ്ധന താൽക്കാലിക പ്രസിഡന്റായി ചുമതലയേൽക്കും.
സ്പീക്കറുടെ വസതിയിൽ ചേർന്ന പാർട്ടി നേതാക്കളുടെ അടിയന്തിര യോഗത്തിൽ പ്രസിഡന്റിന്റേയും പ്രധാനമന്ത്രിയുടേയും രാജി ആവശ്യം ഉയരുകയായിരുന്നു. പോലീസും സൈനികരടക്കം ജനപക്ഷത്തായതോടെ റെനിൽ രാജി സന്നദ്ധത അറിയിക്കുകയായിരുന്നു.
കഴിഞ്ഞ മെയ് 12 നായിരുന്നു റെനിൽ വിക്രമസിംഗെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. മഹിന്ദ രജപക്‌സെയുടെ രാജിയെ തുടർന്നായിരുന്നു റെനിൽ ആറാം തവണ പ്രധാനമന്ത്രിയായി ചുമതലയേറ്റത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ശ്രീലങ്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. ആവശ്യവസ്തുക്കളായ മരുന്നും പെട്രോളും വൈദ്യുതിയും ഭക്ഷണവും വരെ കടമെടുത്തായിരുന്നു രാജ്യം മുന്നോട്ട് പോയിരുന്നത്. ശ്രീലങ്കൻ കറൻസിയുടെ മൂല്യം ഇടിഞ്ഞതോടെ കാര്യങ്ങൾ കൂടുതൽ വഷളായിരുന്നു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ ശ്രമങ്ങൾ നടത്താത്തതാണ് ജനങ്ങളെ പ്രകോപിതരാക്കിയത്. നിരവധി തവണ പ്രതിഷേധം സംഘടിപ്പിച്ചെങ്കിലും സർക്കാരിന്റെ മെല്ലെപ്പോക്കും ആസൂത്രണമില്ലായ്മയും ജനങ്ങൾ തെരുവിലിറങ്ങുന്നതിന് കാരണമായി.
രാസവളം നിരോധിച്ച് ജൈവകൃഷിയിലേക്ക് മാറിയതും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടല്ലൊടിച്ചു. സഹായഹസ്തവുമായി ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ മുന്നോട്ട് വന്നെങ്കിലും രാജ്യത്തിന്റെ കടം വീട്ടാനാവാത്ത വിധം പെരുകുകയായിരുന്നു.
Comments