തൃശൂർ : നടിയെ ആക്രമിച്ച കേസിൽ യൂട്യൂബിലൂടെ വീഡിയോ പുറത്തുവിട്ടതിന് പിന്നാലെ ആർ ശ്രീലേഖ ഐപിഎസിനെതിരെ പരാതി. പ്രൊഫ കുസുമം ജോസഫാണ് ശ്രീലേഖയ്‌ക്ക് എതിരെ തൃശൂർ റൂറൽ എസ്പിക്ക് പരാതി നൽകിയത്.
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി പൾസർ സുനിക്കെതിരെ കൃത്യമായി നടപടി എടുത്തിരുന്നെങ്കിൽ വീണ്ടും കുറ്റകൃത്യങ്ങൾ ആവർത്തിക്കില്ലായിരുന്നുവെന്ന് ഇവർ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നടപടി എടുക്കാതിരുന്നതിലൂടെ ശ്രീലേഖ കുറ്റവാളികളെ സംരക്ഷിക്കുകയാണ് ചെയ്തത്. ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പൾസർ സുനിക്കെതിരെ പുതിയ കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
സസ്‌നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെയാണ് നടിയെ ആക്രമിക്കപ്പെട്ട കേസിലെ വിവരങ്ങൾ ശ്രീലഖ പുറത്തു വിട്ടത്. കേസിൽ ദിലീപ് നിരപരാധിയാണെന്നാണ് മുൻ ജയിൽ മേധാവി പറഞ്ഞത്. ദിലീപിനെതിരെ പോലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നും പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം വ്യാജമാണെന്നും ഇവർ പറഞ്ഞിരുന്നു.
ജയിലിൽ നിന്നും പൾസർ സുനി ദിലീപിന് അയച്ചുവെന്ന് പറയുന്ന കത്ത് എഴുതിയത് സുനി അല്ല. സഹ തടവുകാരൻ വിപിനാണ് കത്തെഴുതിയത്.പോലീസുകാർ പറഞ്ഞിട്ടാണ് കത്തെഴുതിയതെന്ന് വിപിൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീലേഖ ഐപിഎസ് വെളിപ്പെടുത്തിയിരുന്നു.
Comments