പാലക്കാട്: പോക്‌സോ കേസിൽ ഇരയായ പെൺകുട്ടിയെ ബന്ധുക്കൾ തട്ടിക്കൊണ്ട് പോയത് അമ്മയുടെ സാന്നിദ്ധ്യത്തിലെന്ന് മുത്തശ്ശി. സംഭവ സമയം കുട്ടിയ്‌ക്കൊപ്പം അമ്മയും ഉണ്ടായിരുന്നു. മൊഴി മാറ്റുന്നതിന് വേണ്ടിയാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നും പെൺകുട്ടി വ്യക്തമാക്കി.
അമ്മയേയും പ്രതിയേയും കണ്ടയുടനെ കുട്ടി ഓടി മുറിയിൽ ഒളിച്ചു. കുട്ടിയെ മർദ്ദിച്ച ശേഷമാണ് ബന്ധുക്കൾ പിടിച്ചുകൊണ്ട് പോയത്. തടുക്കാൻ ശ്രമിച്ച തന്റെ വിരൽ ഒടിച്ചു. മർദ്ദനത്തിൽ മാതൃസഹോദരന്റെ തോളെല്ലിന് പരിക്കേറ്റിട്ടുണ്ടെന്നും മുത്തശ്ശി വ്യക്തമാക്കി.
മൊഴിമാറ്റാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. വിചാരണക്ക് മുൻപ് മൊഴി മാറ്റിക്കാൻ നേരത്തേയും പല തവണ ശ്രമിച്ചിരുന്നു. കുട്ടി അമ്മക്കൊപ്പം ഉണ്ടാകും എന്നാണ് കരുതുന്നത് മൊഴി മാറ്റാൻ കുട്ടിയെ ഉപദ്രവിക്കുമോയെന്ന് ആശങ്കയുണ്ട്.
താനും കുട്ടിയും അദ്ധ്യാപികയും ചേർന്നാണ് പോലീസിൽ പരാതി നൽകിയത്. കുട്ടിയെ എങ്ങനെയെങ്കിലും തിരിച്ചു കിട്ടണമെന്നും മുത്തശ്ശി ആവശ്യപ്പെട്ടു.
കുട്ടിയുടെ പേരിൽ മൂന്ന് ലക്ഷം രൂപ ഇടാമെന്ന് പ്രതിയുടെ ബന്ധുക്കൾ പറഞ്ഞതായി കുട്ടിയുടെ മറ്റൊരു ബന്ധു പറഞ്ഞു. 18 വയസ്സു കഴിയാതെ കുട്ടിയെ ചൈൽഡ് ലൈൻ വിട്ടുതരില്ല. മൊഴി മാറ്റിപ്പറിയിക്കാൻ പറ്റുമോയെന്ന് ആവശ്യപ്പെട്ടതായും ബന്ധു വ്യക്തമാക്കി.
അതേസമയം കുട്ടിയെ ഇനിയും കണ്ടെത്താനായിട്ടില്ല. കുട്ടിയുടെ മാതാപിതാക്കളുടെ ഫോൺ സ്വിച്ച് ഓഫ് ആണ്. ഇതാണ് പോലീസിനെ കുഴയ്‌ക്കുന്നത്. ചെറിയച്ഛനായിരുന്നു കുട്ടിയെ പീഡിപ്പിച്ചത്. ഇയാളിൽ നിന്ന് നേരത്തെയും കുട്ടിക്ക് ഭീഷണി ഉണ്ടായിരുന്നു.
Comments