ഗാന്ധിനഗർ: ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്നും 376 കോടി രൂപയുടെ ലഹരിവസ്തുക്കൾ പിടികൂടി. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും പഞ്ചാബ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വൻ ലഹരിവേട്ട നടത്തിയത്.
മുന്ദ്ര തുറമുഖത്ത് കണ്ടെയ്നറിൽ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു ലഹരികൾ. പിടിച്ചെടുത്ത ലഹരി വസ്തുക്കൾക്ക് വിപണിയിൽ 376.5 കോടി രൂപ വിലമതിക്കുമെന്ന് പോലീസ് വ്യക്തമാക്കി. 75.3 കിലോ ഹെറോയിനാണ് പരിശോധനയിൽ പിടികൂടിയത്. ഇവ പഞ്ചാബിലേക്ക് കടത്താൻ സൂക്ഷിച്ചവയായിരുന്നു.
രണ്ടര മാസം മുമ്പാണ് മുന്ദ്ര തുറമുഖത്ത് ഷിപ്പിംഗ് കണ്ടെയ്നർ എത്തിയത്. ഇവയിൽ മയക്കുമരുന്ന് അടങ്ങിയിട്ടുണ്ടെന്നും പഞ്ചാബിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നുമുള്ള സൂചന ഗുജറാത്ത് എടിഎസിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയത്. കണ്ടെയ്‌നറിലടങ്ങിയ ഇറക്കുമതി ചെയ്ത വസ്ത്രങ്ങൾക്കിടയിലായിരുന്നു ഹെറോയിൻ ഒളിപ്പിച്ചിരുന്നത്.
തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും ചേർന്ന് ഈ അടുത്ത കാലത്ത് കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് പിടികൂടിയിരുന്നു. മറ്റ് രാജ്യങ്ങളിൽ നിന്ന് ഷിപ്പിംഗ് കണ്ടെയ്‌നറുകളിലായി മുന്ദ്ര തുറമുഖത്തെത്തിയ ലഹരി വസ്തുക്കളാണ് സംഘം പലപ്പോഴായി പിടിച്ചെടുത്തത്.
2021 സെപ്റ്റംബറിൽ 21,000 കോടി രൂപ വിലമതിക്കുന്ന 3,000 കിലോ ഹെറോയിനായിരുന്നു ഡിആർഐ പിടികൂടിയത്. കഴിഞ്ഞ മെയ് മാസത്തിൽ 500 കോടി രൂപ വിലമതിക്കുന്ന 56 കിലോ കൊക്കെയ്‌നും ഡിആർഐ കണ്ടെടുത്തു.
Comments