കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രജപക്‌സെയ്‌ക്ക് രാജ്യം വിടാൻ സഹായം നൽകിയെന്ന ആരോപണങ്ങൾ തള്ളി ഇന്ത്യ. ഭാരതം എന്നും ശ്രീലങ്കൻ ജനതയ്‌ക്കൊപ്പമാണെന്ന് ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വ്യക്തമാക്കി. രജപക്‌സെ മാലിദ്വീപിലേക്ക് കടന്നതിന് പിന്നാലെ ഇന്ത്യ സഹായം നൽകിയെന്ന തരത്തിൽ ചില മാദ്ധ്യമങ്ങൾ വാർത്ത പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ വസ്തുതയാണെന്ന് വ്യക്തമാക്കി ഇന്ത്യൻ ഹൈക്കമ്മീഷണർ രംഗത്ത് എത്തിയത്.
മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്. ജനാധിപത്യസ്ഥാപനങ്ങളിലൂടെ ഭരണഘടനയുടെ ചട്ടക്കൂടിൽ നിന്ന് അവകാശങ്ങൾ നേടാൻ യത്‌നിക്കുന്ന ശ്രീലങ്കൻ ജനതയ്‌ക്കൊപ്പം നിലകൊള്ളുന്നത് തുടരും.- ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ട്വിറ്ററിൽ കുറിച്ചു.
പുലർച്ചെയോടെയായിരുന്നു പ്രതിഷേധങ്ങളെ ഭയന്ന് ഗോതബായ രജപക്‌സെ മാലിദ്വീപിലേക്ക് കടന്നത്. അദ്ദേഹത്തിനൊപ്പം കുടുംബവും രണ്ട് അംഗ രക്ഷകരും ഉണ്ടെന്നാണ് വിവരം. മാലിദ്വീപിലേക്ക് പ്രവേശിക്കാൻ രജപക്‌സെയ്‌ക്ക് പ്രതിരോധ മന്ത്രാലയം അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രതിഷേധക്കാരുടെ കണ്ണുവെട്ടിച്ച് അദ്ദേഹം രാജ്യംവിട്ടത്.
Comments