ലക്‌നൗ: മകന്റെ വളർത്തുനായയായ പിറ്റ്ബുളിന്റെ ആക്രമണത്തിൽ അമ്മയ്‌ക്ക് ദാരുണാന്ത്യം. വിരമിച്ച അദ്ധ്യാപികയും 82-കാരിയുമായ സുശീല ത്രിപാഠിയാണ് പിറ്റ്ബുളിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ലക്നൗവിലെ കൈസർബാഗ് മേഖലയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം.
ജിം പരിശീലകനായ മകൻ അമിത്തിന് രണ്ട് വളർത്തു നായ്‌ക്കളാണുള്ളത്. പിറ്റ്ബുള്ളും ലാബ്രഡോറും. ബ്രൗണി എന്ന് പേരിട്ട് വിളിക്കുന്ന പിറ്റ്ബുൾ നായയെ മൂന്ന് വർഷം മുമ്പായിരുന്നു അമിത് വീട്ടിലേക്ക് കൊണ്ടുവന്നത്. കൈസർബാഗിലെ ബംഗാളി തോല പ്രദേശത്താണ് കുടുംബത്തിന്റെ താമസം.
ആക്രമണസമയത്ത് 82കാരിയായ സുശീല ത്രിപാഠി വീട്ടിൽ ഒറ്റയ്‌ക്കായിരുന്നു. പുറത്തുപോയ മകൻ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന അമ്മയെയാണ് കാണാനിടയായത്. രാവിലെ ആറ് മണിയോടെയാണ് സംഭവം. സമീപത്തെ ബൽറാംപൂർ ആശുപത്രിയിൽ അമ്മയെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അമിത രക്തസ്രാവം മൂലമായിരുന്നു മരണം സംഭവിച്ചത്.
സുശീലയുടെ ശരീരത്തിൽ അതിമാരകമായ മുറിവുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കഴുത്ത് മുതൽ വയറുവരെയുള്ള ഭാഗത്ത് ആഴത്തിലുള്ള 12 മുറിവുകൾ കണ്ടെത്തി. ആക്രമണം നടന്ന സമയത്ത് സുശീലയുടെ കരച്ചിൽ കേട്ടതായി അയൽവാസികൾ പ്രതികരിച്ചു. എന്നാൽ വീടിന്റെ വാതിൽ അകത്ത് നിന്ന് പൂട്ടിയിരുന്നതിനാൽ ഓടിയെത്തിയ അയൽവാസികൾക്ക് രക്ഷാപ്രവർത്തനം നടത്താൻ കഴിഞ്ഞില്ല. ഒടുവിൽ മകൻ വീട്ടിലെത്തിയാണ് വാതിൽ തുറന്നത്. അപ്പോഴേക്കും സുശീലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
Comments