പട്ന: രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്ന ലേഖനങ്ങളുമായി രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ബിഹാറിൽ പിടിയിലായി. വിരമിച്ച പോലീസ് ഉദ്യോഗസ്ഥൻ മുഹമ്മദ് ജലാലുദ്ദീൻ, മുൻ സിമി അംഗവും നിലവിൽ പോപ്പുലർ ഫ്രണ്ട്- എസ് ഡി പി ഐ സജീവ പ്രവർത്തകനുമായ അതാർ പർവേസ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ രണ്ട് മാസമായി ഇവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നുവെന്ന് ബിഹാർ എസ് എസ് പി മനീഷ് കുമാർ വ്യക്തമാക്കി.
ഇതര സംസ്ഥാനങ്ങളിൽ നിന്നും കഴിഞ്ഞ കുറേ മാസങ്ങളായി നിരവധി പേരാണ് ഇവരെ കാണാൻ എത്തിയത്. വരുന്നവർ കള്ളപ്പേരുകളിൽ ടിക്കറ്റുകൾ ബുക്ക് ചെയ്ത് യാത്ര ചെയ്തു. ഹോട്ടലുകളിലും ഇവർ വ്യാജ പേരുകളിലാണ് താമസിച്ചിരുന്നതെന്നും പോലീസ് അറിയിച്ചു.
ഝാർഖണ്ഡ് സ്വദേശിയാണ് മുഹമ്മദ് ജലാലുദ്ദീൻ. 2001-02 കാലഘട്ടത്തിൽ, സിമിയുടെ നിരോധനത്തെ തുടർന്ന് ബിഹാറിൽ ബോംബ് സ്ഫോടനം നടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ് പർവേസിന്റെ ഇളയ സഹോദരൻ.
ജൂലൈ 6, 7 തീയതികളിൽ ആയോധന കലകൾ അഭ്യസിപ്പിക്കാനെന്ന പേരിൽ പ്രതികൾ ഗ്രാമീണർക്ക് സായുധ പരിശീലനം നൽകി. തുടർന്ന് വർഗീയ സംഘർഷങ്ങൾക്ക് പ്രതികൾ ആഹ്വാനം നൽകി. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും സാക്ഷി മൊഴികളും ശേഖരിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപ, വർഗീയ കലാപം സൃഷ്ടിക്കുന്നതിന് വേണ്ടി പർവേസ് പിരിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട രേഖകൾ എൻഫോഴ്സ്മെന്റ് വകുപ്പിന് കൈമാറിയതായും എസ് എസ് പി വിശദീകരിച്ചു.
എട്ട് പേജ് ദൈർഘ്യമുള്ള വിദ്വേഷ ലേഖനങ്ങൾ പ്രതികൾ പ്രചരിപ്പിച്ചു. ‘ഇന്ത്യ വിഷൻ 2047‘ എന്ന പേരിൽ തയ്യാറാക്കിയിരിക്കുന്ന രേഖയിൽ കടുത്ത രാജ്യവിരുദ്ധ, വർഗീയ ഉള്ളടക്കങ്ങളാണ് അടങ്ങിയിരിക്കുന്നത്. രാജ്യത്തെ 10 ശതമാനം മുസ്ലീങ്ങൾ നമുക്കൊപ്പം നിന്നാൽ ഭീരുക്കളായ ഭൂരിപക്ഷത്തെ അടിച്ചമർത്തി നമ്മുടെ രാജ്യം സ്ഥാപിക്കാൻ കഴിയുമെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് ആത്മവിശ്വാസം ഉണ്ടെന്ന് ലേഖനത്തിൽ അവകാശപ്പെടുന്നു. ഇതിനായി തുർക്കി ഉൾപ്പെടെയുള്ള ഇസ്ലാമിക രാജ്യങ്ങൾ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ലേഖനത്തിൽ പറയുന്നതായി പോലീസ് വെളിപ്പെടുത്തി.
Comments