മുംബൈ: 1975 ലെ അടിയന്തരാവസ്ഥക്കാലത്ത് രാജ്യത്ത് ജനാധിപത്യത്തിന് വേണ്ടി പോരാടുകയും ഭരണകൂട ഭീകരതയുടെ ഇരകളാകുകയും ചെയ്ത രാഷ്‌ട്രീയ പ്രവർത്തകരുടെ പെൻഷൻ പുന:സ്ഥാപിച്ച് ഏക്‌നാഥ് ഷിൻഡെ സർക്കാർ. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുളള മഹാവികാസ് അഖാഡി സഖ്യം 2020 ൽ നിർത്തലാക്കിയ പദ്ധതിയാണ് ഷിൻഡെ പുനസ്ഥാപിച്ചത്.
2018 ൽ ദേവേന്ദ്ര ഫട്‌നാവിസ് സർക്കാർ ഏർപ്പെടുത്തിയ സ്‌കീം ആണിത്. അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യം പുനസ്ഥാപിക്കാൻ വേണ്ടി ശബ്ദമുയർത്തി ഒട്ടേറെ പേർ ജയിലിൽ കിടന്നിട്ടുണ്ടെന്ന് ഫട്‌നാവിസ് പറഞ്ഞു. തന്റെ അച്ഛൻ തന്നെ അതിന് ഉദാഹരണമാണ്. രണ്ട് വർഷത്തോളമാണ് അദ്ദേഹം ജയിലിൽ കിടന്നത് ഫട്‌നാവിസ് ചൂണ്ടിക്കാട്ടി.
1975 മുതൽ 77 വരെ ജയിൽവാസം അനുഭവിച്ചവർക്കാണ് പദ്ധതി പ്രകാരം പെൻഷൻ ലഭിക്കുക. 5000 മുതൽ 10,000 വരെയാണ് പെൻഷൻ. മഹാവികാസ് അഖാഡി സഖ്യത്തിൽ സഖ്യകക്ഷിയായിരുന്ന കോൺഗ്രസിന്റെ സമ്മർദ്ദത്തെ തുടർന്നാണ് പദ്ധതി നിർത്തലാക്കാൻ ഉദ്ധവ് താക്കറെ തീരുമാനമെടുത്തത്. ഇതിനെതിരെ ബിജെപി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
Comments