തിരുവനന്തപുരം : കേരളത്തിൽ ഒരാൾക്ക് മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ. പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ വകുപ്പിന് വേണ്ട നിർദ്ദേശങ്ങളും സഹായങ്ങളും നൽകും. നാഷണൽ സെൻറർ ഫോർ ഡിസീസ് കൺട്രോളിലെ അംഗവും, ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള ഉപദേഷ്ടാവും, രണ്ട് ഡോക്ടർമാരുമാണ് സംഘത്തിലുള്ളത്. ഒരു മലയാളിയുമുണ്ട്.
ഡൽഹിയിലെ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിലെ ജോയിന്റ് ഡയറക്ടർ ഡോ. സാങ്കേത് കുൽക്കർണി, ഡോ.ആർ.എം.എൽ ആശുപത്രിയിലെ മൈക്രോബയോളജി വകുപ്പിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. അരവിന്ദ് കുമാർ അച്ഛ്റ, ഡെർമറ്റോളജിസ്റ്റ് ഡോ. അഖിലേഷ് തോലേ, ആരോഗ്യ കുടുംബക്ഷേമ കോഴിക്കോട് മേഖലാ അഡൈ്വസർ ഡോ. പി. രവീന്ദ്രൻ, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.
കേരളത്തിൽ യുഎഇയിൽ നിന്ന് വന്ന കൊല്ലം സ്വദേശിക്കാണ് മങ്കി പോക്‌സ് സ്ഥിരീകരിച്ചത്. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ടിട്ടുള്ള 11 പേരെ നിലവിൽ കണ്ടെത്തിയിട്ടുണ്ട്. സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കാനും ലക്ഷണങ്ങൾ കണ്ടാൽ പരിശോധിക്കാനും ഇവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് . ആവശ്യമെങ്കിൽ കൂടുതൽ പേരെ ആശുപത്രിയിലേക്ക് മാറ്റും. വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
അതേസമയം ലോകത്ത് നിലവിൽ പടർന്നുപിടിക്കുന്ന മങ്കി പോക്‌സിന്റെ ഉറവിടം വ്യക്തമല്ലാത്തത് ആശങ്ക സൃഷ്ടിക്കുന്നുവെന്ന് എയിംസ് വിദഗ്ധർ ചൂണ്ടിക്കാട്ടി. കൊറോണയെ അപേക്ഷിച്ച് വ്യാപനശേഷി കുറവാണെങ്കിലും മങ്കി പോക്‌സിന് മരണനിരക്ക് കൂടുതലാണ്. നിലവിലുള്ള കൊറോണ നിയന്ത്രണം മങ്കി പോക്‌സിനും ഫലപ്രദമാണമെന്നാണ് വിലയിരുത്തൽ.
Comments