തിരുവനന്തപുരം: ബംബർ ലോട്ടറി അടിച്ചിരുന്നെങ്കിൽ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കൊടുക്കാമായിരുന്നുവെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. 25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ബംബർ ലോട്ടറിയുടെ പ്രകാശന ചടങ്ങിലായിരുന്നു മന്ത്രിയുടെ ഈ പരാമർശം.ധനമന്ത്രിയുമായി നടന്ന സംഭാഷണം വിശദമാക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ചടങ്ങിലേക്ക് സ്വാഗതം ചെയ്ത സമയത്ത് ഇവിടെ എല്ലാവർക്കും പുസ്തകം തരികയുണ്ടായി. ആ സമയത്ത് ഉപഹാരത്തിന് പകരം ലോട്ടറിയായിരുന്നെങ്കിൽ എന്ന് ആശിച്ചിരുന്നു. ചടങ്ങിൽ പങ്കെടുത്ത ധനമന്ത്രിയോട് ഇക്കാര്യം ഞാൻ പറഞ്ഞിരുന്നു. ലോട്ടറിയെങ്ങാനും അടിച്ചിരുന്നെങ്കിൽ നിങ്ങളെ കിട്ടില്ലല്ലോ, അതിനാൽ പുസ്തകം തന്നാൽ മതിയെന്ന് തീരുമാനിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് ശമ്പളം കൊടുക്കാനെങ്കിലും പറ്റുമായിരുന്നുവെന്നായിരുന്നു മന്ത്രിയുടെ പരാമർശം.
സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഓണം ബംബർ ധനമന്ത്രി ബാലഗോപാൽ മന്ത്രി ആന്റണി രാജുവിന് ടിക്കറ്റ് നൽകിയാണ് പ്രകാശനം ചെയ്തത്. 25 കോടിയാണ് സമ്മാനത്തുക. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭാഗ്യക്കുറി സമ്മാനതുകയാണിത്. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ 12 കോടിയായിരുന്നു തിരുവോണം ബംബറിന്റെ സമ്മാനത്തുക.
500 രൂപയാണ് ടിക്കറ്റ് വില.10 സീരീസുകളിലായി പുറത്തിറങ്ങുന്ന ഭാഗ്യ കുറിയിൽ, രണ്ടാം സമ്മാനമായി അഞ്ചു കോടിയും, മൂന്നാം സമ്മാനമായി ഒരു കോടി രൂപ പത്ത് പേർക്കും ലഭിക്കും. ബമ്പറിന്റെ വിൽപ്പന ജൂലൈ 18നു ആരംഭിക്കും. സെപ്റ്റംബർ 18നാണ് നറുക്കെടുപ്പ്.
Comments