തിരുവനന്തപുരം: കെ കെ രമയ്‌ക്കെതിരായ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നതായി എം എം മണി. പ്രസ്താവന പിൻവലിക്കില്ല. വിമർശനം കേൾക്കാൻ തയ്യാറാകാത്തവർ നിയമസഭയിൽ വരരുതെന്നും മണി പറഞ്ഞു.
താൻ സഭ്യമായ ഭാഷയിലാണ് വിമർശനം ഉന്നയിച്ചത്. വിധവയല്ലേയെന്ന് ചോദിച്ചത് പ്രതിപക്ഷത്ത് നിന്നാണ്. അത് വിധവയാണെന്ന് താനും പറഞ്ഞു. മ്ലേച്ഛമായ ഭാഷയിലാണ് കെ കെ രമ മുഖ്യമന്ത്രിക്കെതിരെ പ്രസ്താവനകൾ നടത്തുന്നത്. സീറ്റ് ജനതാദളിന് നൽകിയതു കൊണ്ട് മാത്രമാണ് കെ കെ രമ നിയമസഭയിൽ എത്തിയതെന്നും എം എം മണി പറഞ്ഞു.
കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെയും എം എം മണി അതിരൂക്ഷമായ പദപ്രയോഗങ്ങൾ നടത്തി. കെ സുധാകരൻ തറ ഗുണ്ടയാണ്. കൊലപാതകം നടത്തിയിട്ട് ന്യായീകരിക്കുന്നവനാണെന്നും മണി പറഞ്ഞു.
കെ കെ രമയ്‌ക്കെതിരായ അധിക്ഷേപകരമായ പരാമർശത്തിന്റെ പേരിൽ എം എം മണിക്കെതിരെ വിവിധ കോണുകളിൽ നിന്ന് രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു. കമ്മ്യൂണിസമെന്ന പ്രത്യശാസ്ത്രത്തിന് ഒരാളെ എത്രത്തോളം പൈശാചികമാക്കി മാറ്റാൻ പറ്റും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് അറുവഷളനായ രാഷ്‌ട്രീയക്കാരനെന്ന് എം എം മണിയുടെ പേര് പരാമർശിക്കാതെ കെ സുധാകരൻ പറഞ്ഞു. ആ നീച ജന്മവും കേരളത്തിന്റെ മണ്ണിലാണ് ജീവിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.
Comments