മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിൽ ഇന്ത്യ പരുങ്ങലിൽ. ആതിഥേയർ ഉയർത്തിയ 260 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 10 ഓവർ പിന്നിടുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 43 റൺസ് എന്ന നിലയിലാണ്. രോഹിത് ശർമ്മ, ശിഖർ ധവാൻ, വിരാട് കോഹ്ലി എന്നിവർ അതിവേഗം മടങ്ങി. ഋഷഭ് പന്തും സൂര്യകുമാർ യാദവുമാണ് ക്രീസിൽ.
നേരത്തേ, ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ തുടക്കത്തിൽ പതറിയ ഇംഗ്ലണ്ട് മദ്ധ്യനിരയുടെയും വാലറ്റത്തിന്റെയും കരുത്തിൽ പൊരുതാവുന്ന ടോട്ടൽ പടുത്തുയർത്തി. 45.5 ഓവറിൽ അവർ 259 റൺസിന് പുറത്തായി. 80 പന്തിൽ 60 റൺസെടുത്ത ക്യാപ്ടൻ ജോസ് ബട്ലറാണ് ഇംഗ്ലണ്ടിനെ കരകയറ്റിയത്. 34 റൺസെടുത്ത മൊയീൻ അലിയും 27 റൺസെടുത്ത ലിവിംഗ്സ്റ്റണും ബട്ലർക്ക് മികച്ച പിന്തുണ നൽകി. ക്രെയ്ഗ് ഓവർട്ടൺ 32 റൺസെടുത്തു. ഓപ്പണർ ജാസൺ റോയ് 31 പന്തിൽ അതിവേഗം 41 റൺസെടുത്ത് പുറത്തായി.
7 ഓവറിൽ 24 റൺസിന് 4 വിക്കറ്റ് വീഴ്‌ത്തിയ ഹർദ്ദിക് പാണ്ഡ്യയാണ് ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കിയത്. ചാഹൽ 3 വിക്കറ്റും മുഹമ്മദ് സിറാജ് 2 വിക്കറ്റും നേടിയപ്പോൾ ജഡേജക്ക് ഒരു വിക്കറ്റ് ലഭിച്ചു, ബൂമ്ര ഇന്ന് കളിച്ചില്ല.
ഇന്ത്യക്ക് വേണ്ടി ക്യാപ്ടൻ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും 17 റൺസ് വീതമെടുത്ത് പുറത്തായി. ശിഖർ ധവാന് 1 റൺ മാത്രമാണ് നേടാൻ കഴിഞ്ഞത്. 5 ഓവറിൽ 15 റൺസിന് 3 വിക്കറ്റ് വീഴ്‌ത്തിയ റീസ് ടോപ്ലിയാണ് ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് കനത്ത വെല്ലുവിളി ഉയർത്തുന്നത്.
പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയും രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടും വിജയിച്ചിരുന്നു. ഇന്ന് ജയിക്കുന്നവർക്കാണ് പരമ്പര.
Comments