ന്യൂഡൽഹി: എൻഡിഎയുടെ ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥിയായി നിശ്ചയിക്കപ്പെട്ട ജഗദീപ് ധൻകർ പശ്ചിമബംഗാൾ ഗവർണർ സ്ഥാനം രാജിവെച്ചു. രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് അദ്ദേഹം രാജി കൈമാറി. രാജി അംഗീകരിച്ചതായി രാഷ്‌ട്രപതിയും വ്യക്തമാക്കി.
മണിപ്പൂർ ഗവർണർ ലാ ഗണേശന് ബംഗാളിന്റെ അധിക ചുമതല നൽകിയതായും രാഷ്‌ട്രപതി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ജഗദീപ് ധൻകറെ രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി എൻഡിഎ പ്രഖ്യാപിച്ചത്.
ഞായറാഴ്ച രാവിലെ ധൻകർ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയെ സന്ദർശിച്ചിരുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനെയും ധൻകർ സന്ദർശിച്ചു.
2019 ലാണ് ധൻകർ ബംഗാൾ ഗവർണറായി നിയമിതനായത്. ജനാധിപത്യ, ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മമത ബാനർജിയുമായി നടത്തിയ ഏറ്റുമുട്ടലുകൾ ജഗദീപ് ധൻകറിന് ഏറെ ജനപിന്തുണയും നേടിക്കൊടുത്തിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ തൃണമൂൽ പ്രവർത്തകർ ബംഗാളിൽ പ്രതിപക്ഷ പാർട്ടി പ്രവർത്തകരുടെ വീടുകൾക്ക് തീയിടുകയും വ്യാപകമായ അക്രമം നടത്തുകയും ചെയ്തിരുന്നു. നൂറുകണക്കിന് ആളുകൾ പ്രാണഭയത്തോടെ ബംഗാൾ വിട്ട് അയൽ സംസ്ഥാനമായ അസമിൽ അഭയം തേടുകയും ചെയ്തിരുന്നു. മമതയുടെ ഭീഷണി നിലനിന്നിട്ടും അന്ന് അവിടെയെത്തി ഇവരെ ബംഗാളിലേക്ക് മടക്കിക്കൊണ്ടുവരാൻ അദ്ദേഹം നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
ഓഗസ്റ്റ് ആറിനാണ് ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ്. പതിനാറാമത്തെ ഉപരാഷ്‌ട്രപതിയെയാണ് രാജ്യം തിരഞ്ഞെടുക്കുന്നത്.
Comments