പാലക്കാട്: തനിക്കും ഭാര്യ വാണി വിശ്വനാഥിനുമെതിരെയുള്ള കേസിൽ പ്രതികരിച്ച് നടൻ ബാബുരാജ്. പഴയ കേസുകൾ കുത്തിപ്പൊക്കുന്നവരെ തനിക്കറിയാമെന്ന് നടൻ ഫെയ്സ്ബുക്കിൽ കുറിച്ചു. ഡിനു തോമസ് തന്നെ നായകനാക്കി സംവിധാനം ചെയ്ത് പുറത്തിറക്കിയ “കൂദാശ” എന്ന സിനിമ പരാജയമായിരുന്നു. റിയാസ്, ഒമർ എന്നിവരാണ് ചിത്രം നിർമ്മിച്ചത്. സിനിമയിൽ അഭിനയിച്ചതിന് ശമ്പളം പോലും വാങ്ങിയില്ലെന്ന് ബാബുരാജ് പറഞ്ഞു.
നിർമ്മാതാക്കൾക്ക് നാട്ടിൽ ഏതോ പോലീസ് കേസുള്ളതിനാൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് കിട്ടാതെ വന്നപ്പോൾ സിനിമ പുറത്തിറക്കിയത് വിബി ക്രിയേഷൻ എന്ന തന്റെ നിർമ്മാണ കമ്പനി വഴിയാണെന്ന് ബാബുരാജ് പറയുന്നു. 18 ലക്ഷം രൂപയാണ് തനിക്ക് ചിലവായത്. സാറ്റ്ലൈറ്റ് അവകാശം വിറ്റുതരണം എന്ന നിർമ്മാതാക്കൾ ആവശ്യപ്പെട്ടതിനെ തുടർന്ന് പരിശ്രമിച്ചിരുന്നുവെന്നും എന്നാൽ ലഭിച്ചില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ആവശ്യം പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തിയപ്പോൾ ആലുവ എസ്പി ഓഫീസിൽ താൻ പരാതി നൽകിയിരുന്നുവെന്നും ബാബുരാജ് വ്യക്തമാക്കി.
പലവട്ടം പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ചിട്ടും നിർമ്മാതാക്കൾ എത്തിയില്ല. സത്യം ഇതായിരിക്കെ ചിലരുടെ ഉപദേശ പ്രകാരമാണ് എനിക്കും സിനിമയുമായി യാതൊരു ബന്ധമില്ലാത്ത വാണിക്കും എതിരെ പുതിയ പരാതി നൽകിയിരിക്കുന്നതെന്ന് ബാബുരാജ് ആരോപിച്ചു. കള്ളക്കേസിനെതിരെ കോടതിയെ സമീപിക്കുമെന്ന് നടൻ വ്യക്തമാക്കി. 2017 കാലത്തെ ഇതുപോലുള്ള കേസുകൾ കുത്തിപ്പൊക്കി തന്നെ അപമാനിക്കാൻ പിന്നിൽ പ്രവർത്തിക്കുന്നവരെ എനിക്ക് അറിയാം എന്നും നിലപാടുകളിൽ ഉറച്ച് നിൽക്കുമെന്നും ബാബുരാജ് കൂട്ടിച്ചേർത്തു.
Comments