ലണ്ടൻ: ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് താരം ബെൻ സ്റ്റോക്സ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ചൊവ്വാഴ്ച നടക്കുന്ന മത്സരം തന്റെ അവസാന അന്താരാഷ്‌ട്ര ഏകദിനമായിരിക്കുമെന്ന് താരം അറിയിച്ചു.
ഇംഗ്ലണ്ടിന് വേണ്ടി 104 അന്താരാഷ്‌ട്ര ഏകദിന മത്സരങ്ങളാണ് ബെൻ സ്റ്റോക്സ് കളിച്ചിട്ടുള്ളത്. തീരുമാനം വേദനയുണ്ടാക്കുന്നതാണ്. എന്നാൽ, ഏകദിനത്തിൽ ടീമിന് 100 ശതമാനം സംഭാവന നൽകാൻ ഇനി തനിക്ക് കഴിയില്ല എന്ന് തീർച്ചയായതോടെയാണ് പ്രഖ്യാപനം നടത്തുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
ലോർഡ്സിൽ നടന്ന 2019 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിന്റെ വിജയശിൽപ്പിയായിരുന്നു ബെൻ സ്റ്റോക്സ്. മുപ്പത്തിയൊന്നാമത്തെ വയസ്സിലാണ് അദ്ദേഹം ഏകദിനത്തിൽ നിന്നും വിരമിക്കുന്നത്. 2011ൽ അയർലൻഡിനെതിരെ ആയിരുന്നു സ്റ്റോക്സിന്റെ ഏകദിന അരങ്ങേറ്റം.
മൂന്ന് സെഞ്ച്വറികൾ ഉൾപ്പെടെ 2919 റൺസും 74 വിക്കറ്റുകളുമാണ് സ്റ്റോക്സിന്റെ ഏകദിനങ്ങളിലെ സമ്പാദ്യം. പാകിസ്താനെതിരെ അടുത്തയിടെ നടന്ന ഏകദിന പരമ്പരയിൽ സ്റ്റോക്സിന്റെ നായകത്വത്തിൻ കീഴിൽ ഇംഗ്ലണ്ട് (3-0) വിജയിച്ചിരുന്നു.
ഏകദിനത്തിൽ നിന്നും വിരമിച്ചുവെങ്കിലും ടെസ്റ്റിലും ട്വന്റി 20യിലും കളി തുടരുമെന്ന് സ്റ്റോക്സ് അറിയിച്ചു. ഇന്ത്യക്കെതിരായ കഴിഞ്ഞ ടെസ്റ്റ് മത്സരത്തിൽ ബെൻ സ്റ്റോക്സ് ആയിരുന്നു ഇംഗ്ലണ്ടിന്റെ ക്യാപ്ടൻ. മത്സരം ഇംഗ്ലണ്ട് വിജയിച്ചിരുന്നു.
Comments