കൊളംബോ: രാഷ്‌ട്രീയ- സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്‌ക്ക് ഏറ്റവും കൂടുതൽ സഹായം നൽകിയത് ഇന്ത്യയെന്ന് റിപ്പോർട്ടുകൾ. 2022 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ 376.9 ദശലക്ഷം ഡോളറാണ് ഇന്ത്യ ശ്രീലങ്കയ്‌ക്ക് വായ്പാ സഹായമായി നൽകിയത്. ഇതേ കാലയളവിൽ ചൈന നൽകിയത് 67.9 ദശലക്ഷം ഡോളർ മാത്രമാണ്. ശ്രീലങ്കൻ ധനകാര്യ മന്ത്രാലയത്തിന്റെ രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇന്ത്യക്ക് പിന്നിലാണ് ശ്രീലങ്കയ്‌ക്ക് എഡിബി നൽകിയ സാമ്പത്തിക സഹായം. 359.6 ദശലക്ഷണം ഡോളറാണ് ശ്രീലങ്കയ്‌ക്ക് എഡിബി നൽകിയത്. ലോക ബാങ്കിന്റെ സാമ്പത്തിക സഹായം 67.3 ദശലക്ഷം ഡോളറാണ്.
ശ്രീലങ്ക ഒപ്പ് വെച്ചിരിക്കുന്ന വായ്പാ കരാറുകളിൽ 39 ശതമാനവും ഇന്ത്യയുമായിട്ടാണ്. എഡിബിയുമായി 37 ശതമാനത്തിന്റെ കരാർ ഒപ്പ് വെച്ചപ്പോൾ, ചൈനയുമായി ഉള്ളത് 7 ശതമാനത്തിന്റെ കരാർ മാത്രമാണ്.
ശ്രീലങ്കയിൽ ജനാധിപത്യം നിലനിൽക്കുന്നിടത്തോളം കാലം ഇന്ത്യയുടെ സഹായം തുടരുമെന്ന് ശ്രീലങ്കയിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കി. അയൽ രാജ്യത്തിലെ ജനങ്ങളുടെ പുരോഗതിയും ഉയർച്ചയും ഇന്ത്യയുടെ കൂടി ഉത്തരവാദിത്വമാണ്. ഇന്ത്യയുടെ വിദേശ നയം ഇപ്രകാരം ഉള്ളതാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
Comments