തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും, തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുകയും ചെയ്യുന്ന കുട്ടികളുടെ എണ്ണത്തിൽ വന്ന വർധനയിൽ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. യുഎൻ സെക്യൂരിറ്റി കൗൺസിലിലാണ് ഇന്ത്യ ആശങ്ക പങ്കുവച്ചത്. ഏറെ അപകടകരവും ആശങ്കാജനകവുമായ പ്രവണതയെന്നാണ് യുഎന്നിലെ ഇന്ത്യൻ അംബാസിഡറായ ആർ.രവീന്ദ്ര ഇതിനെ വിശേഷിപ്പിച്ചത്.
‘ തീവ്രവാദ സംഘടനകളിലേക്ക് കുട്ടികൾ റിക്രൂട്ട് ചെയ്യപ്പെടുന്നു എന്നത് ഏറെ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഇത്തരം ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കുട്ടികളുടെ എണ്ണം വർധിച്ച് വരികയാണ്. തീവ്രവാദ സംഘടനകളിൽ സജീവ അംഗങ്ങളായോ മനുഷ്യ കവചമായോ എല്ലാം കുട്ടികൾ ദുരുപയോഗം ചെയ്യപ്പെടുന്നു. കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിന് എല്ലാ രാജ്യങ്ങളുടേയും കൂട്ടായ പ്രവർത്തനം അത്യാവശ്യമാണ്. യുഎന്നിലെ അംഗരാജ്യങ്ങൾ ഇതിന് മുൻകയ്യെടുക്കണം.
സാധാരണക്കാരെ ഭീഷണിപ്പെടുത്താനും മറ്റുമായി കുട്ടികളെ അവർ ഉപയോഗിക്കുകയാണ്. ഇത് നാൾക്കുനാൾ വർധിച്ച് വരുന്നു എന്നത് ഏറെ ആശങ്കയുണ്ടാക്കുന്നു. ലോകത്തിൽ പലയിടത്തും യുദ്ധത്തിന്റെ പേരിൽ കഷ്ടപ്പെടുന്നതും, അതിന്റെ ദുരിതങ്ങൾക്ക് കൂടുതൽ ഇരയാകുന്നതും കുട്ടികളാണ്. അതിന്റെ പ്രത്യാഘാതം നിസാരമല്ല. നമ്മൾ ശക്തമായി തന്നെ ഇതിനെ ഫലപ്രദമായ നടപടികൾ സ്വീകരിക്കണം. യുഎന്നിന്റെ അത്തരം നീക്കങ്ങളെ ഇന്ത്യ പിന്തുണയ്ക്കുമെന്നും രവീന്ദ്ര വ്യക്തമാക്കി.
Comments