തൃശൂർ : മദ്യലഹരിയിൽ മത്സരയോട്ടത്തിനിടെ അപകടം. ഒരാൾ മരിച്ചു, നാല് പേർക്ക് പരിക്ക്. തൃശൂരിൽ കൊട്ടേക്കാട് സെൻററിൽ വച്ചാണ് സംഭവം. ഥാർ, ബിഎംഡബ്ല്യു എന്നീ കാറുകൾ തമ്മിലാണ് മത്സരയോട്ടം നടന്നത്. ഒതുക്കി നിർത്തിയ ടാക്സിയിലേക്ക് ഥാർ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ പാടൂക്കാട് സ്വദേശി രവിശങ്കർ ആണ് മരിച്ചത്. രവിശങ്കറിന്റെ ഭാര്യ മായ, മകൾ വിദ്യ, ചെറുമകൾ ഗായത്രി, ടാക്സി ഡ്രൈവർ രാജൻ എന്നിവർ ചികിത്സയിൽ തുടരുകയാണ്. ഇവർ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
റൈസ ഉമ്മർ എന്ന ആളുടെ പേരിലുള്ളതാണ് ഥാർ. അമിതവേഗത്തിൽ പാഞ്ഞെത്തിയ കാർ ടാക്സിയിലേക്ക് ഇടിച്ച് കയറുകയായിരുന്നുവെന്ന് രവിശങ്കറിന്റെ ഭാര്യ മായ പറഞ്ഞു. ഒരു കാർ മുന്നിൽ വേഗതയിൽ കടന്നുപോയി. ആ കാറിന് പിന്നാലെ വന്ന കാറാണ് ഇടിച്ചത്. ഒതുക്കി നിർത്തിയ ടാക്സി കാറിലേക്കാണ് ഥാർ ഇടിച്ചുകയറിയത്. വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.
അപകടത്തിന് പിന്നാലെ ബിഎംഡബ്ല്യു കാർ നിർത്താതെ പോയി. ഥാറിൽ ഉണ്ടായിരുന്ന ഒരാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഷെറിൻ എന്നയാളാണ് കസ്റ്റഡിയിലുള്ളത്. ഇയാൾക്കൊപ്പം വാഹനത്തിലുണ്ടായിരുന്നവരും ഓടിപ്പോയി.
Comments