ന്യൂഡൽഹി : ഇന്ത്യയ്‌ക്കെതിരെ ജിഹാദ് പ്രചരിപ്പിച്ച മതഭീകരനെ പിടികൂടി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). സമൂഹമാദ്ധ്യമങ്ങളിലൂടെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ആഹ്വാനം ചെയ്ത അലി അസ്ഗർ എന്ന അബ്ദുള്ള ബിഹാറിയെ, ബീഹാറിൽ നിന്നാണ് പിടികൂടിയത്. കിഴക്കൻ ചംപരൺ പ്രദേശത്ത് നടത്തിയ തിരച്ചിലിലാണ് ഇയാൾ പിടിയിലായത്.
നിരോധിത സംഘടനയായ ജമാത്ത് ഉൽ മുജാഹിദ്ദീനുമായി ബന്ധപ്പെട്ട കേസിലാണ് എൻഐഎ അന്വേഷണം നടത്തുന്നത്. കേസിൽ നേരത്തെ അറസ്റ്റിലായ പ്രതികളുമായി അടുത്ത ബന്ധമുള്ളയാളാണ് അസ്ഗർ. എൻക്രിപ്റ്റഡ് ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ഭീകരരുമായി ഇവർ ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
നിരോധിത ഭീകര സംഘടനയുടെ പദ്ധതികളും പ്രത്യയശാസ്ത്രങ്ങളും പ്രചരിപ്പിക്കുകയും ഇന്ത്യയ്‌ക്കെതിരെ ജിഹാദി ആക്രമണം നടത്താൻ യുവാക്കളെ പ്രേരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് ബംഗ്ലാദേശികൾ ഉൾപ്പെടെ നാല് പേരെ മദ്ധ്യപ്രദേശിലെ ഭോപ്പാലിലെ ഐഷ്ബാഗിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് ഡിജിറ്റൽ ഉപകരണങ്ങൾ, ജിഹാദി പുസ്തകങ്ങൾ, രാജ്യവിരുദ്ധ ലഖുലേഖനങ്ങൾ എന്നിവയും കണ്ടെത്തിയിരുന്നു.
ഈ കേസിലാണ് അന്വേഷണം നടക്കുന്നത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ വിവിധ ഗ്രൂപ്പുകളിൽ വിദ്വേഷ പ്രചാരണം നടത്തിക്കൊണ്ട് ജിഹാദ് പ്രചരിപ്പിക്കുന്ന മതതീവ്രവാദിയാണ് അസ്ഗർ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.















