തൊടുപുഴ: സ്വതന്ത്ര ഇന്ത്യയുടെ 15-ാം രാഷ്‌ട്രപതിയായി ദ്രൗപദി മുർമു സത്യപ്രതിജ്ഞ ചെയ്‌തോടെ വിപുലമായ ആഘോഷങ്ങളിലാണ് രാജ്യം. രാജ്യത്ത് ആദ്യമായി ഗോത്രവർഗ വിഭാഗത്തിൽ നിന്നും പരമോന്നത പദവി വഹിക്കുന്നതിന്റെ അഭിമാനത്തിലും ആഹ്ലാദത്തിലുമാണ് ഇടുക്കിയിലെ വനവാസി ഊരുകളും. ജില്ലയിലെ വിവിധ വനവാസി സംഘടനകളുടെ നേതൃത്വത്തിൽ വൻ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചത്. തൊടുപുഴ താലൂക്കിലെ അറക്കുളം മേഖലയിലെ പതിപ്പള്ളി വനവാസി കുടിയിലും കട്ടപ്പന കോവിൽമല ഊരിലും ചെണ്ടമേളത്തോടെയാണ് പരിപാടി നടന്നത്.
ഗോത്രവർഗ വനിത രാഷ്‌ട്രപതി സ്ഥാനം അലങ്കരിക്കുന്നത് തങ്ങളുടെ സമുദായത്തിന്റെ ഉന്നമനത്തിന് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് വനവാസികൾ.ദളിത് വിഭാഗത്തിനും സ്വപ്‌നങ്ങൾ കാണാമെന്നും സ്വപ്‌ന സാക്ഷാത്കാരത്തിനായി രാജ്യം കൂടെ ഉണ്ടാകുമെന്നതിന് തെളിവാണ് ഈ വിജയം. രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗം വളരെ പ്രതീക്ഷയും പ്രചോദനവും നൽകുന്നതാണെന്നും പരിപാടിയിൽ വ്യക്തമാക്കി.
ബിജെപിയുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. മിക്ക ഊരുകളിലും പരിപാടികളിൽ പങ്കെടുക്കാൻ ബിജെപി നേതാക്കൾ എത്തുകയും ചെയ്തിരുന്നു. ദ്രൗപദി മുർമുവിന്റെ സത്യപ്രതിജ്ഞ രാജ്യത്തെ ഗോത്ര ഊരുകളിൽ ആഘോഷമാക്കണമെന്ന് ബിജെപി ദേശീയതലത്തിൽ തന്നെ തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു നേതാക്കൾ തന്നെ നേരിട്ട് വനവാസി ഊരുകളിൽ എത്തിയത്.
ദ്രൗപതി മുർമിന്റെ സത്യ പ്രതിജ്ഞാ ചടങ്ങ് ദക്ഷിണേന്ത്യയിലെ ഏക ഗോത്രവർഗ്ഗ രാജാവായ ഇടുക്കി കട്ടപ്പന,കോവിൽമല രാമൻ രാജമന്നാന്റെ വസതിയിൽ തൽസമയ സംപ്രേഷണവും നടത്തി. ബിജെപി സംസ്ഥാന സഹ സംഘടന സെക്രട്ടറി കെ സുഭാഷ്, എസ്ടി മോർച്ച സംസ്ഥാന സെക്രട്ടറി വിജയൻ മാടത്താനി, ദേശീയ കൗൺസിൽ അംഗം നഗരിരാജൻ, ജില്ലാ ജനറൽസെക്രട്ടറി രതീഷ് വരകുമല മേഖലാ സെക്രട്ടറി ജെ. ജയകുമാർ മണ്ഡലം പ്രസിഡന്റ് സനിൽ സഹദേവൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശിവദാസ് പരിവിക്കൽ തുടങ്ങിയ നേതാക്കളും രാജാവിനോടൊപ്പം വസതിയിൽ തൽസമയ സംപ്രേഷണം കാണാൻ സന്നിഹിതരായിരുന്നു.
കോടിക്കണക്കിന് പേർക്ക് പ്രതീക്ഷയുമായി രാഷ്‌ട്രപതി സ്ഥാനത്തേക്ക് തനിക്ക് എത്താൻ കഴിഞ്ഞത് ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ സവിശേഷതയാണെന്നും രാഷ്‌ട്രപതി സ്ഥാനം ഒരിക്കലും വ്യക്തിപരമായ നേട്ടമല്ലന്നും രാജ്യത്തെ പാവപ്പെട്ടവരുടെ വിജയമാണെന്നും പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് ദ്രൗപദി മുർമു പറഞ്ഞു.ഒരു പാവപ്പെട്ട വനവാസി പെൺകുട്ടിയിൽ നിന്നും ഇവിടെ വരെയെത്താൻ കഴിഞ്ഞത് രാജ്യത്തിന്റെ മഹത്വമാണ്. ഓരോ പാവപ്പെട്ടവനും സ്വപ്നം കാണാനും കൂടുതൽ ഉയരങ്ങളിലേക്ക് എത്താനുമുള്ള അവസരം രാജ്യം നൽകുന്നുണ്ടെന്നും അതിന് ഉദാഹരണമാണ് താനെന്നും മുർമു വ്യക്തമാക്കി.
Comments