കോഴിക്കോട് : വടകര പോലീസ് സ്റ്റേഷനിൽ കൂട്ട സ്ഥലംമാറ്റം. വടകരയിൽ കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവം വിവാദമായതിന് പിന്നാലെയാണ് നടപടി. സ്റ്റേഷനിലെ എസ്എച്ച്ഒ ഉൾപ്പെടെ 66 പോലീസുകാരെയാണ് സ്ഥലം മാറ്റിയത്.
പോലീസുകാരെ സ്ഥലം മാറ്റാൻ ഡിജിപിക്ക് മുഖ്യമന്ത്രി നേരിട്ട് നിർദ്ദേശം നൽകുകയായിരുന്നു. നേരത്തെ എസ്‌ഐ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. സംഭവത്തില് പോലീസുകാർക്ക് വീഴ്ച പറ്റിയതായാണ് കണ്ടെത്തൽ.
വ്യാഴാഴ്ച രാത്രിയാണ് സജീവൻ എന്ന യുവാവ് പോലീസ് സ്‌റ്റേഷൻ വളപ്പിൽ വെച്ച് മരിച്ചത്. സജീവന് പ്രാഥമിക ചികിത്സ നൽകുന്നതിൽ പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായെന്നാണ് കണ്ടെത്തൽ. കസ്റ്റഡി മർദ്ദനത്തിന് ശേഷം യുവാവിന് നെഞ്ചുവേദന അനുഭവപ്പെട്ട കാര്യം പലതവണ പറഞ്ഞിട്ടും പോലീസ് കാര്യമായി എടുത്തില്ല. സഹായിക്കാൻ ശ്രമിച്ചവരെ പിന്തിരിപ്പിച്ചു.
വടകര ടൗണിലെ അടയ്‌ക്കാതെരുവിൽ വച്ച് സജീവനും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചിരുന്നു. ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കമായതോടെ പോലീസെത്തി. സജീവൻ സഞ്ചരിച്ചിരുന്ന കാർ സ്റ്റേഷനിലേക്ക് മാറ്റി. അപകട സമയം സജീവന്റെ സുഹൃത്തായിരുന്നു കാർ ഓടിച്ചത്. എന്നാൽ മദ്യപിച്ചുവെന്ന പേരിൽ പോലീസുകാർ ഇവരെ മർദ്ദിക്കുകയായിരുന്നു.
Comments