ന്യൂഡൽഹി: സോണിയക്കും രാഹുലിനും എതിരായ കള്ളപ്പണ കേസിൽ അന്വേഷണം ശക്തമായതോടെ പതിവ് ആവലാതികളുമായി പ്രതിപക്ഷം പുതിയ രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ചു. രാഷ്‌ട്രീയ എതിരാളികൾക്ക് നേരെയുള്ള പ്രതികാര മനോഭാവത്തിന്റെ ഭാഗമായി മോദി സർക്കാർ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് കത്തിൽ ആരോപിക്കുന്നു. കേന്ദ്രം ഏജൻസികളെ സെലക്ടീവ് ആയി ഉപയോഗിക്കുന്നു എന്നും കോൺഗ്രസ് ആരോപിക്കുന്നു.
പാർലമെന്റിൽ ബഹളമുണ്ടാക്കിയതിന് പ്രതിപക്ഷ എം പിമാരെ സസ്പെൻഡ് ചെയ്ത വിഷയവും പ്രതിപക്ഷം ഉയർത്തി കാട്ടുന്നു. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സിപിഐ, സിപിഎം, ഡിഎംകെ, ടി ആർ എസ് തുടങ്ങിയ പാർട്ടികളുടെ 23 എം പിമാർക്കാണ് പാർലമെന്റിന്റെ ഇരു സഭകളിലുമായി നടപടി നേരിടേണ്ടി വന്നത്.
അതേസമയം, നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരായ അന്വേഷണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുന്നോട്ട് പോകുകയാണ്. അഴിമതി കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് പാർത്ഥ ചൗധരിയും ഇഡിയുടെ കസ്റ്റഡിയിൽ ആണ്. എസ് എസ് സി റിക്രൂട്ട്മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട് മണിക് ഭട്ടാചാര്യയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി ആവശ്യപ്പെട്ട് കഴിഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ, ആം ആദ്മി പാർട്ടി നേതാവ് സത്യേന്ദ്ര ജയിൻ ഇഡി കസ്റ്റഡിയിലാണ്.
Comments