ബംഗലൂരു: യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസ് എൻ ഐ എക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് കത്ത്. കേന്ദ്ര മന്ത്രി ശോഭ കരന്തലജെയാണ് ആഭ്യന്തര മന്ത്രിക്ക് കത്തയച്ചത്. കൊലപാതകത്തിന് പിന്നിലെ കേരള ബന്ധം കത്തിൽ വ്യക്തമായി ചൂണ്ടിക്കാട്ടുന്നു.
ദേവീദേവന്മാരുടെ ഭൂമിയായ ദക്ഷിണ കന്നഡ മേഖലയിൽ മതതീവ്രവാദ ശക്തികൾ ആക്രമണം അഴിച്ചു വിടുകയാണ്. പ്രവീൺ നെട്ടാരുവിന്റെ കൊലപാതകം നടത്തിയവർ സഞ്ചരിച്ച ബൈക്ക് കേരള രജിസ്ട്രേഷൻ ഉള്ളതാണെന്ന് സാക്ഷി മൊഴിയുണ്ട്. ഇത് സംഭവത്തിന് പിന്നിലെ കേരള ബന്ധം വ്യക്തമാക്കുന്നതാണെന്ന് കത്തിൽ പറയുന്നു.
സംഭവത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ട്- എസ്ഡിപിഐ ഭീകരരാണെന്നാണ് വ്യക്തമാകുന്നത്. ഇതിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷണം വേണം. കർണാടകത്തിന്റെ അയൽ സംസ്ഥാനമായ കേരളത്തിൽ ജിഹാദിക് ശക്തികൾ പ്രബലമാണെന്നും ശോഭ കരന്തലജെ വ്യക്തമാക്കുന്നു.
ഇതിന് മുൻപും സമാനമായ സംഭവങ്ങൾ മേഖലയിൽ ഉണ്ടായിട്ടുണ്ട്. ശിക്ഷിക്കപ്പെടില്ല എന്ന ധൈര്യമാണ് കുറ്റകൃത്യം ആവർത്തിക്കാൻ ഇക്കൂട്ടർക്ക് വളമാകുന്നത്. ഈ സാഹചര്യത്തിൽ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംഭവത്തിൽ കാര്യമായി ഇടപെടണമെന്നും കേസ് എൻ ഐ എക്ക് കൈമാറണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
കൊലപാതകം നടത്തി അക്രമികൾ കേരളത്തിലേക്ക് സുരക്ഷിതമായി കടന്നു എന്ന് വേണം അനുമാനിക്കാൻ. ഇത്തരം സംഭവങ്ങൾക്ക് പിന്നിലെ അന്താരാഷ്‌ട്ര ഗൂഢാലോചനയും അന്വേഷണത്തിൽ ഉൾപ്പെടുത്തണമെന്നും പ്രവീണിന്റെ കുടുംബത്തിന് നീതി ഉറപ്പ് വരുത്തണെമെന്നും അമിത് ഷായ്‌ക്ക് അയച്ച കത്തിൽ കേന്ദ്ര മന്ത്രി വ്യക്തമാക്കുന്നു.
Comments