ന്യൂഡൽഹി: ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട് നിരപരാധികൾക്കെതിരെ വ്യാജരേഖകൾ ചമച്ചതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ വിവാദ മാദ്ധ്യമ പ്രവർത്തക ടീസ്ത സെതൽവാദിനും മുൻ ഡിജിപിയും മലയാളിയുമായ ആർ ബി ശ്രീകുമാറിനും ജാമ്യം നിഷേധിച്ചു. അഹമ്മദാബാദ് സെഷൻസ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. കഴിഞ്ഞ മാസം മുതൽ ഇരുവരും ജയിലിലാണ്.
ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട് കുപ്രചാരണങ്ങൾ നടത്തുകയും ഗൂഢോദ്ദേശ്യത്തോടെ സാക്കിയ ജഫ്രിയുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്ത കേസിൽ ടീസ്തയ്‌ക്കെതിരെ സുപ്രീം കോടതി പരാമർശം ഉണ്ടായിരുന്നു. അഹമ്മദാബാദ് സിറ്റി ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ ഗുജറാത്ത് ഭീകര വിരുദ്ധ സേനയാണ് ടീസ്തയെയും ആർ ബി ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ സഞ്ജീവ് ഭട്ട് 1989ലെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചു വരികയാണ്.
ടീസ്തയും ആർ ബി ശ്രീകുമാറും സഞ്ജീവ് ഭട്ടും വ്യാജ തെളിവുകൾ ഉണ്ടാക്കിയിരിക്കാമെന്നും, അത് പ്രധാനമന്ത്രിക്കെതിരായ കേസ് 16 വർഷം വരെ നീണ്ടു പോകാൻ കാരണമായിരിക്കാമെന്നുമായിരുന്നു സുപ്രീം കോടതിയുടെ പരാമർശം. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കാനും ജനാധിപത്യം അസ്ഥിരപ്പെടുത്താനും വിവാദ മാദ്ധ്യമ പ്രവർത്തക ടീസ്ത സെതൽവാദ് വൻ ഗൂഢാലോചന നടത്തിയതായി ടീസ്തയുടെ മുൻ അനുയായി റയീസ് ഖാൻ പഠാൻ വെളിപ്പെടുത്തിയിരുന്നു.
2002ലെ ഗോധ്രാനന്തര കലാപത്തിലെ ഇടപെടലിന് കോൺഗ്രസ് ടീസ്തയ്‌ക്ക് 30 ലക്ഷം രൂപ നൽകിയെന്നായിരുന്നു റയീസ് ഖാൻ പഠാന്റെ വെളിപ്പെടുത്തൽ. കോൺഗ്രസ് നേതാവും സോണിയ ഗാന്ധിയുടെ രാഷ്‌ട്രീയ ഉപദേശകനുമായിരുന്ന അഹമ്മദ് പട്ടേലാണ് ടീസ്തയ്‌ക്ക് പണം നൽകിയത്. ആദ്യ ഗഡുവായി 5 ലക്ഷവും പിന്നീട് പലപ്പോഴായി, ഗൂഢാലോചനയുടെ പുരോഗതി അനുസരിച്ച് ബാക്കി പണവും നൽകി എന്നായിരുന്നു വെളിപ്പെടുത്തൽ.
Comments