നടൻ ജോജു ജോർജ്ജ് ഫോൺ വിളിച്ച് ഭീക്ഷണിപ്പെടുത്തിയെന്ന് സംവിധായകൻ സനല്‍കുമാര്‍ ശശിധരന്‍. ജോജു ജോർജ്ജ് നായകനും നിർമ്മാതാവുമായ ‘ചോല’ എന്ന ചിത്രം അട്ടിമറിക്കപ്പെട്ടുവെന്ന് സനൽ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തന്നെ ഫോണിലൂടെ വീട്ടിലെത്തി തല്ലുമെന്ന് ജോജു ഭീഷണിപ്പെടുത്തിയതെന്ന് സനല്‍കുമാര്‍ ശശിധരന്‍ ഫേയ്സ്ബുക്കിൽ കുറിച്ചു. തനിക്ക് ലഭിച്ച ഭീഷണിയിൽ പോലീസിൽ പരാതി നൽകുമെന്നും സംവിധായകൻ പറഞ്ഞു.
സിനിമയുമായി ബന്ധപ്പെട്ട് പലവട്ടം സംസാരിക്കാൻ ശ്രമിച്ചതാണ്. ജോജു സംസാരിക്കാൻ തയ്യാറാകാത്തതോടെയാണ് ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്. എന്നാൽ തന്റെ പോസ്റ്റിൽ പ്രകോപിതനായതു കൊണ്ടാണ് ഇപ്പോൾ നടൻ വിളിച്ചത്. സിനിമയുടെ മേൽ എനിക്കുള്ള അവകാശം കരാറിൽ ഉണ്ടെന്ന് പറഞ്ഞപ്പോൾ ജോജു ചീത്ത വിളിച്ചുവെന്ന് സനൽ ആരോപിച്ചു. സംഭാഷണം താൻ റിക്കാർഡ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞതോടെ നടൻ ഫോൺ വെയ്‌ക്കുകയായിരുന്നു എന്ന് സംവിധായകൻ പറഞ്ഞു.
എന്നെ തല്ലാനും കൊല്ലാനും നടക്കുന്നവരുടെ കൂട്ടത്തിൽ ഒരാൾ കൂടി ആയി. ചോല എന്ന സിനിമയിൽ കരാർ പ്രകാരം തനിക്ക് മൂന്നിലൊന്ന് അവകാശമുണ്ട്. അത് ആർക്കെങ്കിലും വില്പന നടത്തിയിട്ടുണ്ടെങ്കിൽ ആ വില്പന കരാർ അസാധുവാണെന്ന് സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു. ഭീക്ഷണിപ്പെടുത്തിയതിന് ജോജുവിനെതിരെ കേസ് നൽകുമെന്ന് പറഞ്ഞ സംവിധായകൻ, തന്റെ പോസ്റ്റിന് താഴെ അധിക്ഷേപ കമന്റ് ഇടുന്നവരും കുറ്റം ചെയ്യുകയാണെന്നും കൂട്ടിച്ചേർത്തു.
Comments