ന്യൂഡൽഹി: മങ്കിപോക്‌സ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച് കേന്ദ്ര സർക്കാർ. രോഗ വ്യാപനം തടയുന്നതിനും ചികിത്സ മാർഗങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി കേന്ദ്രം ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകി. ക്യാബിനറ്റ് സെക്രട്ടറി, കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ,പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അഡീഷണൽ സെക്രട്ടറി എന്നിവർ നടത്തിയ കൂടിക്കാഴ്ചലാണ് ടാസ്‌ക് ഫോഴ്‌സിനെ നിയമിക്കുന്നതിൽ തീരുമാനമായത്. രോഗ നിർണ്ണയം വേഗത്തിലാക്കാനും രോഗത്തിന്റെ വിവിധ തലങ്ങൾ തിരിച്ചറിഞ്ഞ് പ്രതിരോധ മാർഗങ്ങൾ കണ്ടെത്തുന്നതിനും സർക്കാരിനെ സഹായിക്കുന്നതിനുമാണ് ഇത്തരത്തിൽ ഫോഴ്‌സിനെ നിയമിക്കുക.
തൃശ്ശൂരിൽ മരിച്ച യുവാവ് മങ്കിപോക്‌സ് സമാന രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നതായും മരണകാരണം മങ്കിപോക്‌സ് ആണോയെന്ന് സംശയിക്കുന്ന സാഹചര്യത്തിലുമാണ് സർക്കാർ ഇത്തരത്തിൽ ഫോഴ്‌സിനെ നിയമിക്കാൻ തയ്യാറെടുക്കുന്നത്. രോഗം അറിഞ്ഞിട്ടും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കാതിരിക്കുന്നത് തടയാനും കൃത്യമായ സമയത്ത് വൈദ്യ പരിശോധനയ്‌ക്ക് വിധേയമാകാനും ടാസ്‌ക് ഫോഴ്‌സ് സഹായിക്കും.
ചാവക്കാട് കുരഞ്ഞിയൂരിലാണ് മങ്കിപോക്‌സ് ലക്ഷണങ്ങളോടെ ഒരാൾ മരിച്ചത്. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. വിദേശത്ത് നടത്തിയ പരിശോധനയിൽ ഫലം പോസിറ്റീവാകുകയും തൃശ്ശൂരിൽ ചികിത്സ തേടുകയുമായിരുന്നു. ചികിത്സ തേടിയതിലെ കാലതാമസം പരിശോധിക്കുമെന്നും പുന്നയൂരിൽ ആരോഗ്യവകുപ്പ് വിളിച്ച യോഗത്തിൽ അറിയിച്ചു. യുവാവിന്റെ പ്രാഥമിക സമ്പർക്ക പട്ടികയും റൂട്ട് മാപ്പും തയ്യാറാക്കിയതായും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
Comments