ലക്‌നൗ: ഭജന പാടിയതിന് മുസ്ലീം യുവതിക്കെതിരെ ഫത്വ ചുമത്തുമെന്ന് ഭീഷണി. യൂട്യൂബറും ഗായികയുമായ ഫർമാണി നാസിനെതിരെയാണ് ”ഹർ ഹർ ശംഭോ” പാടിയതിന് നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. ശരിയത്ത് നിയമത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇസ്ലാം മതവിശ്വാസികളുടെ നടപടി.
യുപിയിലെ മൂസാഫർ നഗർ സ്വദേശിയാണ് ഫർമാണി നാസ്. ”ഹർ ഹർ ശംഭോ” എന്ന ഗാനം പാടിയതോടെയാണ് യുവതിക്കെതിരെ വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. നിരവധിയാളുകൾ യുവതിയുടെ പാട്ടിനെ അഭിനന്ദിച്ച് രംഗത്തെത്തിയെങ്കിലും യുപിയിലെ ദിയോബണ്ടി ഉലമ വിയോജിപ്പ് പ്രകടിപ്പിച്ചു.
കാൻവർ തീർത്ഥാടന യാത്രയുടെ പശ്ചാത്തലത്തിലായിരുന്നു ”ഹർ ഹർ ശംഭോ ഭജൻ” എന്ന ഗാനം പാടി ഫർമാണി നാസ് തന്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തത്. നിരവധി പേരിലേക്ക് എത്തിയ ഈ വീഡിയോയ്‌ക്ക് ആറര ലക്ഷത്തോളം കാഴ്ചക്കാരുണ്ടായിരുന്നു. എന്നാൽ സംഗതി വൈറലായതോടെ പ്രദേശത്തെ മുസ്ലീം ബോഡിയായ ദിയോബണ്ടി ഉലമ എതിർപ്പ് അറിയിച്ചു.
മറ്റ് മതങ്ങളുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നത് തെറ്റാണെന്നും അത് ശരിയത്ത് നിയമത്തിന് എതിരാണെന്നും മൗലാന മുഫ്തി അർഷാദ് ഫറൂഖി അറിയിച്ചു. ഇസ്ലാമിതര പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും സ്വന്തം മതത്തിലെ കാര്യങ്ങളാണ് പിന്തുടരേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെയ്ത തെറ്റിന് അള്ളാഹുവിനോട് മാപ്പപേക്ഷിക്കണമെന്നും മൗലാന ആവശ്യപ്പെട്ടു. എന്നാൽ താനൊരു അഭിപ്രായം പറഞ്ഞതാണെന്നായിരുന്നു പിന്നീട് അദ്ദേഹം നൽകിയ വിശദീകരണം.
എന്നാൽ സംഗീതത്തിന് മതമില്ലെന്ന മറുപടിയാണ് ഫർമാണി നൽകിയത്. ഗായകനായ മുഹമ്മദ് റാഫിയും മാസ്റ്റർ സലീമും ഇത്തരത്തിലുള്ള ഭജനകൾ ചൊല്ലിയിട്ടുണ്ടെന്നും യുവതി പ്രതികരിച്ചു. അതിനാൽ ഇത്തരം ഭീഷണികളോ വിമർശനങ്ങളോ വിലപോകില്ലെന്നാണ് യുവതിയുടെ നിലപാട്.
Comments