തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഏഴ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ ( ഓഗസ്റ്റ് 2 ന്) അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
കോട്ടയത്ത് പ്രൊഫഷണൽ കോളേജുകൾ, അംഗണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലും മഴ കനക്കുന്നതിനാൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയാണ്. ഇടുക്കിയിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമുണ്ടാകില്ല എന്നാണ് കളക്ടറുടെ അറിയിപ്പ്. പത്തനംതിട്ടയിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും നാളെ അവധിയുണ്ട്. തിരുവനന്തപുരത്തും പ്രൊഫഷണൽ കോളേജുകളിൽ ഉൾപ്പെടെ അവധിയാണ്.
കൊല്ലം ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച സർവ്വകലാശാല, ബോർഡ് പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും ഓഗസ്റ്റ് നാലിലേയ്‌ക്ക് മാറ്റിയതായി സർവ്വകലാശാല അറിയിച്ചു.
മഴ തീവ്രമായതോടെ ഡാമുകളിലെ ഷട്ടറുകളും ഉയർത്തുന്നുണ്ട്. അണക്കെട്ടുകൾക്ക് സമീപം താമസിക്കുന്ന ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവും നൽകുന്നുണ്ട്. അഞ്ച് ഡാമുകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കല്ലാർകുട്ടി, പൊന്മുടി, കുണ്ടള, ലോവർ പെരിയാർ, ഇരട്ടയാർ ഡാമുകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകളും അഞ്ച് സെന്റീ മീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. പമ്പാതീരത്ത് ജാഗ്രതാനിർദേശം നൽകി.
മഴക്കെടുതിയിൽ ആറ് മരണങ്ങൾ സംഭവിച്ചു. 5 വീടുകൾ പൂർണമായും 55 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. പത്തനംതിട്ടയുടെ മലയോര മേഖലകളിൽ വീണ്ടും മഴ കനത്തതോടെ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 23 പേരെ മാറ്റി പാർപ്പിച്ചുകഴിഞ്ഞു.
Comments