കാബൂൾ: അഫ്ഗാനിസ്ഥാനിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ അൽ-ഖ്വയ്ദ തലവൻ അയ്മൻ അൽ-സവാഹിരി കൊല്ലപ്പെട്ടു. താലിബാൻ വക്താവ് ആക്രമണം സ്ഥിരീകരിച്ചു. കാബൂളിലെ ഷെർപൂർ മേഖലയിലുള്ള വീടിന് നേരെ ജൂലൈ 31-നായായിരുന്നു ആക്രമണം. രഹസ്യാന്വേഷണ വിഭാഗങ്ങൾ നൽകുന്ന വിവരമനുസരിച്ച് അമേരിക്കയാണ് ആക്രമണത്തിന് പിന്നിലെന്ന് താലിബാൻ വക്താവ് സബിയുള്ള മുജാഹിദ് വ്യക്തമാക്കി.
അമേരിക്കൻ ഡ്രോണാണ് ആക്രമണം നടത്തിയത്. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ ഈ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഇത് അന്താരാഷ്‌ട്ര നിയമങ്ങളുടെയും ദോഹ കരാറിന്റെയും നഗ്നമായ ലംഘനമാണെന്നും താലിബാൻ പ്രതികരിച്ചു.
ഒസാമ ബിൻ ലാദനെ അമേരിക്ക കൊലപ്പെടുത്തി 11 വർഷം പിന്നിടുമ്പോഴും അൽ-ഖ്വയ്ദയുടെ അന്താരാഷ്‌ട്ര പ്രതീകമായി തുടർന്നിരുന്ന ഭീകരനാണ് 71-കാരനായ അയ്മാൻ അൽ-സവാഹിരി. പാകിസ്താനിലെ ജലാലാബാദിൽ വെച്ച് യുഎസ് സേന ലാദനെ വകവരുത്തിയതിന് ശേഷം ലാദന്റെ പിൻഗാമിയായി അദ്ദേഹം വളരുകയും അൽ-ഖ്വയ്ദയുടെ തലവനാകുകയും ചെയ്തു. ഒരു ഘട്ടത്തിൽ ബിൻ ലാദന്റെ പേഴ്സണൽ ഡോക്ടറായി സവാഹിരി പ്രവർത്തിച്ചിട്ടുണ്ട്.
ടാൻസാനിയയിലെ ദാർ എസ് സലാം, കെനിയയിലെ നെയ്റോബി എന്നിവിടങ്ങളിലുള്ള അമേരിക്കൻ എംബസികൾക്ക് നേരെ 1998 ഓഗസ്റ്റ് 7-ന് ബോംബാക്രമണം നടത്തിയതിന് പിന്നിലുള്ള സൂത്രധാരനാണ് സവാഹിരി. രണ്ടിടത്തും ഒരേസമയമായിരുന്നു ബോംബ് പൊട്ടിത്തെറിച്ചത്. 12 അമേരിക്കക്കാർ ഉൾപ്പെടെ 224 പേർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു. 4,500-ലധികം പേർക്ക് പരിക്കേറ്റു. 2001 സെപ്റ്റംബർ 11-ന് വേൾഡ് ട്രേഡ് സെന്ററിന്റെയും പെന്റഗണിന്റെയും കെട്ടിടങ്ങളിൽ നടന്ന ആക്രമണത്തിൽ 3,000 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ഗൂഢാലോചനയ്‌ക്ക് പിറകിലും സവാഹിരി ഉൾപ്പെടെയുള്ള അൽ-ഖ്വയ്ദ ഭീകരരാണ്.
വാഷിംഗ്ടൺ വിമാനത്തെ റാഞ്ചുകയും പിന്നീട് യാത്രക്കാർ പ്രതിരോധിച്ചതിനെ തുടർന്ന് പെൻസിൽവാനിയയിൽ വിമാനം തകർന്നുവീണ സംഭവത്തിന് പിന്നിലും സവാഹിരിയാണ്. 2001 അവസാനത്തോടെ ബിൻ ലാദനോടൊപ്പം അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സേനയുടെ കണ്ണുവെട്ടിച്ച് സവാഹിരി രക്ഷപ്പെടുകയും ചെയ്തു. പിന്നീട്, 2003 മെയ് മാസത്തിൽ റിയാദിലും സൗദി അറേബ്യയിലും ഒരേസമയം നടന്ന ചാവേർ സ്‌ഫോടനത്തിലും സവാഹിരിക്ക് പങ്കുണ്ടായിരുന്നു. അന്നത്തെ ആക്രമണത്തിൽ ഒമ്പത് അമേരിക്കക്കാർ ഉൾപ്പെടെ 23 പേർ കൊല്ലപ്പെട്ടിരുന്നു.
എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി സവാഹിരി എവിടെയാണെന്നതിൽ ആർക്കും അറിവുണ്ടായിരുന്നില്ല. സവാഹിരി അസുഖം മൂലം മരിച്ചുവെന്ന കിംവദന്തികളും 2020ൽ ഉണ്ടായി. എന്നാൽ യുഎൻ അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് സാങ്ഷൻസ് മോണിറ്ററിംഗ് ടീമിൽ നിന്നുള്ള റിപ്പോർട്ടിൽ സവാഹിരി അഫ്ഗാനിസ്താനിൽ സ്വതന്ത്രമായി വിഹരിക്കുന്നുണ്ടെന്ന വിവരം പുറത്തുവന്നു. സവാഹിരിയെ നേരിട്ട് പിടികൂടാൻ പ്രാപ്തമായ വിവരങ്ങൾ നൽകുന്നവർക്ക് 25 മില്യൺ യുഎസ് ഡോളർ പാരിതോഷികം വരെ നൽകുമെന്നായിരുന്നു അമേരിക്കയുടെ പ്രഖ്യാപനം. ഇതിനെല്ലാം ഒടുവിലാണ് ഡ്രോൺ ആക്രമണത്തിൽ അഫ്ഗാനിസ്താനിൽ വെച്ച് സവാഹിരി കൊല്ലപ്പെട്ടിരിക്കുന്നത്.
Comments