കാബൂൾ: അൽ-ഖ്വയ്ദ തലവൻ അയ്മൻ അൽ-സവാഹിരിയെ വധിച്ച അമേരിക്കൻ നടപടിയെ വിമർശിച്ച് താലിബാൻ. അഫ്ഗാനിസ്ഥാനിൽ ഡ്രോൺ ആക്രമണം നടത്തി ഭീകരനെ വധിച്ച യുഎസ് നീക്കത്തെ താലിബാൻ അപലപിച്ചു. ബൈഡന്റെ നേതൃത്വത്തിൽ അഫ്ഗാന്റെ മണ്ണിലെത്തി യുഎസ് പട്ടാളം നടത്തിയ വ്യോമാക്രമണം അംഗീകരിക്കാൻ കഴിയില്ലെന്ന് താലിബാൻ വക്താവ് സബിയുള്ള മുജാഹിദ് വ്യക്തമാക്കി.
രഹസ്യാന്വേഷണ വിഭാഗങ്ങൾ നൽകുന്ന വിവരമനുസരിച്ച് അമേരിക്കയാണ് ആക്രമണത്തിന് പിന്നിലെന്ന് താലിബാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അമേരിക്കൻ ഡ്രോണാണ് കാബൂളിൽ ആക്രമണം നടത്തിയത്. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ ഈ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഇത് അന്താരാഷ്‌ട്ര നിയമങ്ങളുടെയും ദോഹ കരാറിന്റെയും നഗ്നമായ ലംഘനമാണെന്നും താലിബാൻ പ്രതികരിച്ചു.
ഏകദേശം ഒരു വർഷം മുമ്പാണ് അഫ്ഗാൻ ഭരണകൂടത്തെ അട്ടിമറിച്ച് താലിബാൻ ഭീകരർ അധികാരത്തിലേറിയത്. നീണ്ട 20 വർഷമായി അഫ്ഗാനിൽ സൈനിക നടപടികൾ തുടർന്നിരുന്ന അമേരിക്കൻ പട്ടാളം ഇതോടെ രാജ്യത്തേക്ക് മടങ്ങിയിരുന്നു. അമേരിക്കയെ അഫ്ഗാനിൽ നിന്ന് പുറത്താക്കിയത് തങ്ങളുടെ വിജയമാണെന്നും താലിബാൻ വിശ്വസിച്ചു. തുടർന്ന് ഭരണം തുടരുമ്പോഴാണ് അഫ്ഗാനിൽ സ്വതന്ത്രമായി വിഹരിച്ചിരുന്ന അൽ-ഖ്വയ്ദ ഭീകരനെ താലിബാന്റെ മണ്ണിലെത്തി അമേരിക്ക വകവരുത്തിയത്.
കാബൂളിലെ ഷെർപൂർ മേഖലയിൽ ശനിയാഴ്ച നടന്ന ഡ്രോൺ ആക്രമണത്തിലൂടെയാണ് ബിൻലാദന്റെ പിൻഗാമിയായിരുന്ന അൽ-ഖ്വയ്ദ തലവൻ അയ്മൻ അൽ-സവാഹിരിയെ അമേരിക്ക വധിച്ചത്. ഇത് യുഎസിന്റെ വിജയമാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു. തന്റെ നിർദേശമനുസരിച്ചാണ് വ്യോമാക്രമണം നടന്നതെന്നും വർഷങ്ങൾ എത്ര പിന്നിട്ടാലും നീതി ലഭിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പ്രതികരിച്ചു.
Comments