ന്യൂഡൽഹി: ലോക രാജ്യങ്ങളിൽ ഭീഷണി ഉയർത്തുന്ന മങ്കി പോക്സ് ഇന്ത്യയിലും സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സിറം ഇൻസ്റ്റിറ്റ്യൂട്ട് സി ഇ ഒ അദാർ പൂനാവാല. ആരോഗ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്നും സ്ഥിതിഗതികൾ പരസ്പരം വിലയിരുത്തിയെന്നും അദാർ പൂനാവാല മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. മങ്കി പോക്സ് വാക്സിനായുള്ള ഗവേഷണം തുടരുകയാണെന്നും, എത്രയും വേഗം അത് ഫലപ്രാപ്തിയിൽ എത്തിക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മങ്കി പോക്സ് സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ഗൗരവത്തോടെയാണ് സ്ഥിതിഗതികൾ വീക്ഷിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, ബോധവത്കരണമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ആദ്യത്തെ കേസ് കേരളത്തിൽ സ്ഥിരീകരിക്കുന്നതിന് മുൻപേ തന്നെ കേന്ദ്ര സർക്കാർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിരുന്നതായും കേന്ദ്ര ആരോഗ്യ മന്ത്രി വിശദീകരിച്ചു.
മങ്കി പോക്സ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം നിലവിൽ രാജ്യത്ത് ഇല്ല. എങ്കിലും മങ്കി പോക്സ് വാക്സിൻ നിർമ്മിക്കാനുള്ള സന്നദ്ധത ഐ സി എം ആർ അറിയിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ ക്രിയാത്മകമായി മുന്നോട്ട് പോവുകയാണെന്നും ഇതിനായി വിവിധ കമ്പനികളിൽ നിന്നും താത്പര്യ പത്രങ്ങൾ ക്ഷണിച്ചതായും കേന്ദ്ര മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചിരുന്നു.
കൊറോണയ്‌ക്കെതിരെ ഫലപ്രദമായ വാക്സിനായ കൊവിഷീൽഡ് നിർമ്മിച്ചത് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ആയിരുന്നു. ഇന്ത്യയിൽ കൊറോണ പ്രതിരോധത്തിൽ സുപ്രധാന പങ്ക് വഹിക്കുന്ന കൊവിഷീൽഡ്, വിവിധ ലോകരാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയും, ലോകാരോഗ്യ സംഘടനയുടെ കൊറോണ പ്രതിരോധ യജ്ഞത്തിന് സംഭാവനയായി നൽകുകയും ചെയ്തിരുന്നു.
Comments