ബെർമിങ്ഹാം; കോമൺവെൽത്ത് ഗെയിംസിൽ രാജ്യത്തിന് അഭിമാനമായി മറ്റൊരു മെഡൽ കൂടി. സ്‌ക്വാഷിൽ സൗരവ് ഘോഷാൽ ആണ് വെങ്കല മെഡൽ നേടിയത്. കോമൺവെൽത്തിൽ സ്‌ക്വാഷിൽ ലഭിക്കുന്ന ആദ്യ വ്യക്തിഗത മെഡലാണെന്നത് രാജ്യത്തിന്റെ അഭിമാനം ഇരട്ടിയാക്കുന്നു.
ഇംഗ്ലണ്ടിന്റെ മുൻലോക ഒന്നാം നമ്പർ താരം ജെയിംസ് വിൽസ്‌ട്രോപ്പിനെയാണ് വെങ്കലത്തിനായുളള പോരാട്ടത്തിൽ സൗരവ് പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ 3-0 സ്‌കോറിനായിരുന്നു സൗരവിന്റെ വിജയം. 11-6, 11-1, 11-4 എന്നിങ്ങനെയാണ് സ്‌കോർ. ഇക്കുറി കോമൺവെൽത്ത് ഗെയിംസ് സ്‌ക്വാഷ് മത്സരങ്ങളിൽ ഇന്ത്യയ്‌ക്ക് ലഭിക്കുന്ന ആദ്യ മെഡലാണിത്.
കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ സൗരവ് ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു. നാല് വർഷം കാത്തിരുന്ന് ഫിറ്റ്‌നസും കളിയും മെച്ചപ്പെടുത്തിയാണ് സൗരവ് ഘോഷാൽ ഇക്കുറി ബെർമിങ്ഹാമിലേക്ക് വണ്ടി കയറിയത്.
സൗരവിന്റെ നേട്ടത്തിൽ കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ ഉൾപ്പെടെ അഭിനന്ദിച്ചു. സൗരവിന്റെ മെഡൽനേട്ടം രാജ്യത്തെ യുവതാരങ്ങളെ സ്‌ക്വാഷ് കളിയിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. സ്‌ക്വാഷ് താരങ്ങൾക്കും പരിശീലനത്തിനുമായി ഇന്ത്യ ശരിയായ സൗകര്യങ്ങളാണ് ഒരുക്കുന്നതെന്നും രാജ്യത്തിന് കൂടുതൽ ചാമ്പ്യൻമാരെ സൃഷ്ടിക്കാൻ കഴിയുമെന്നുമാണ് ഇതിലൂടെ തെളിഞ്ഞിരിക്കുന്നതെന്നും അനുരാഗ് ഠാക്കൂർ ചൂണ്ടിക്കാട്ടി.
Comments