ന്യൂഡൽഹി : ടോൾ ബൂത്തുകളുടെ സമീപവാസികളിൽ നിന്നും ടോൾ ഈടാക്കാൻ നിയമം കൊണ്ടുവന്നത് യുപിഎ സർക്കാരിന്റെ കാലത്താണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ടോൾ പ്ലാസയുടെ സമീപത്ത് താമസിക്കുന്നവർക്ക് അടുത്ത സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ പോലും ടോൾ കൊടുക്കേണ്ട ഗതികേടാണെന്നും ഇതിന് കാരണം കേന്ദ്ര സർക്കാരാണെന്നുമുള്ള സർക്കാരാണെന്നുമുള്ള പ്രതിപക്ഷ ആരോപണങ്ങൾ പൊളിച്ചടുക്കിയാണ് ഗഡ്ക്കരി ഇക്കാര്യം വെളിപ്പെടുത്തിയത്. നഗരപരിധിയിൽ താമസിക്കുന്നവർക്കും ടോൾ നിർബന്ധമാക്കിയത് 2014 മുൻപാണെന്ന് നിതിൻ ഗഡ്കരി രാജ്യസഭയിൽ പറഞ്ഞു.
2014 ന് മുൻപ് യുപിഎ സർക്കാർ അധികാരത്തിലിരുന്നപ്പോഴാണ് നഗരപരിധിയിൽ ടോൾ ഏർപ്പെടുത്തിയതും താമസക്കാർ ഉൾപ്പെടെ എല്ലാവരും അത് അടയ്‌ക്കണമെന്ന നിർദ്ദേശം നിലവിൽ വന്നതുമെന്ന് ഗഡ്ക്കരി ചൂണ്ടിക്കാട്ടി. ഇത് ദൗർഭാഗ്യകരവും നിയമവിരുദ്ധവുമായ നീക്കമായിരുന്നുവെന്നും ഗഡ്ക്കരി തുറന്നടിച്ചു.
ഈ സംവിധാനം ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. സമീപപ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളെ ടോൾ പിരിവിൽ നിന്ന് ഒഴിവാക്കാനുളള സംവിധാനം കൊണ്ടുവരും. പുതിയ നാഷണൽ എക്‌സ്പ്രസ് വേ പദ്ധതികളിലും മറ്റ് പ്രൊജക്ടുകളിലും ഇക്കാര്യം ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. നഗരത്തിലെ ജനങ്ങൾ പലപ്പോഴും എക്‌സ്പ്രസ് വേ റോഡിന്റെ 10 കിലോമീറ്റർ മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്നും 75 കിലോമീറ്ററിന്റെ ടോൾ നൽകേണ്ടിവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ എക്‌സ്പ്രസ് വേകളിലെ ടോൾ നികുതിയുടെ പിതാവ് എന്നാണ് താൻ അറിയപ്പെടുന്നത്. മഹാരാഷ്‌ട്രയിലെ മന്ത്രിയായിരുന്ന കാലത്ത് താനാണ് ടോൾ സംവിധാനത്തിന് തുടക്കം കുറിച്ചത്. താനേയിലാണ് ഈ സംവിധാനം ആദ്യം തുടങ്ങിയത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments